KSDLIVENEWS

Real news for everyone

ഉത്തരവാദിത്ത ടൂറിസം മിഷൻ : കാസർഗോഡിന്റെ മുഖം മിനുക്കി മാറ്റത്തിന്റെ പാതയിൽ

SHARE THIS ON

കാസര്‍കോട്: ജില്ലയിലെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്് മാറ്റത്തിന്റെ പാതയിലാണ്. തദ്ദേശീയര്‍ക്കും ഉത്തരവാദിത്ത ടൂറിസത്തിന്റെ ഫലങ്ങള്‍ എത്തിച്ചുകൊടുക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കിഴക്കന്‍ മലയോര മേഖലകള്‍പോലും ഇന്ന് ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി, താല്‍പര്യമുള്ള ചെറുകിട സംരംഭകരെയും അക്കമഡേഷന്‍ യൂനിറ്റുകളെയും കലാപരമായ കഴിവുകളുള്ളവരെയും കോര്‍ത്തിണക്കി മൂന്ന് വ്യത്യസ്ത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉണ്ടാക്കി. ആദ്യഘട്ടത്തില്‍ 1078 യൂനിറ്റും രണ്ടാംഘട്ടത്തില്‍ 1084 യൂനിറ്റും ഭാഗമായി. വിവിധ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും ഉല്‍പന്നങ്ങള്‍ ആവശ്യാനുസരണം എത്തിച്ചു നല്‍കുന്നുണ്ട്. വീട്ടമ്മമാരും ടൂറിസത്തിന്റെ ഭാഗ സ്ത്രീകളെയും വീട്ടമ്മമാരെയും ഉള്‍പ്പെടുത്തി എത്തിനിക് ക്യുസിന്‍ പദ്ധതി നടപ്പാക്കിവരുകയാണ്. ജില്ലയിലെ 99 വീട്ടമ്മമാരാണ് ആദ്യഘട്ടത്തില്‍ ഇതിന്റെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയത്. യൂനിറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും പുതിയ സംരംഭകരെ വാര്‍ത്തെടുക്കാനും ജില്ലയില്‍ വിവിധ സൗജന്യ പരിശീലന പരിപാടികള്‍ മിഷന്റെ നേതൃത്വത്തില്‍ നടത്തി. 600ഓളം പേരാണ് വിവിധ പരിശീലന പരിപാടികളില്‍ പങ്കെടുത്തത്. ഇതില്‍ 578 പേരും സ്ത്രീകളാണ്.

വില്ലേജ് എക്‌സ്പീരിയന്‍സ് പാക്കേജുകള്‍

ജില്ലയില്‍ ആറ് വിവിധ വില്ലേജ് എക്‌സ്പീരിയന്‍സ് പാക്കേജാണ് നിലവിലുള്ളത്. കള്ളുചെത്ത്, വലവീശല്‍, വട്ടത്തോണിയില്‍ മീന്‍ പിടിത്തം, മണ്‍പാത്ര നിര്‍മാണം, തഴപ്പായ നെയ്ത്ത്, കല്ലുമ്മക്കായ, കക്കവാരല്‍, കരകൗശല നിര്‍മാണം തുടങ്ങി വിവിധ യൂനിറ്റുകളാണ് ജില്ലയിലെ വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജിന്റെ ഭാഗമായിട്ടുള്ളത്. കിഴക്കന്‍ മലയോര മേഖലയായ മാലോം പുങ്ങംചാല്‍ മേഖലയെ ഉത്തരവാദിത്ത ടൂറിസം പാക്കേജിന്റെ ഭാഗമാക്കിയത് വളരെയധികം ശ്രേദ്ധയാകര്‍ഷിച്ചിരുന്നു. മലവേട്ടുവ വിഭാഗത്തില്‍പെടുന്ന ഇവരുടെ തടുപ്പ് ജ്യോതിഷമാണ് പാക്കേജിന്റെ പ്രധാന ആകര്‍ഷണം. വാഴപ്പോളകള്‍ ഉപയോഗിച്ചുകൊണ്ട് ഉളുക്ക്, ചതവ് എന്നിവ ഭേദമാക്കുന്ന പരമ്ബരാഗത നാട്ടുവൈദ്യവും മോഷണമുതല്‍ കണ്ടുപിടിക്കുന്നതിനായി മരച്ചില്ലകള്‍ ഉപയോഗിച്ചുള്ള നാടന്‍ തന്ത്രങ്ങള്‍, അമ്‌ബെയ്ത്ത്, മംഗലംകളി എന്നിവയും ഇതിലെ ആകര്‍ഷണമാണ്.

കോവിഡിലും തളരാതെ

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന കോഓഡിനേറ്റര്‍ കെ. രൂപേഷ് കുമാറിന്റെ നേതൃത്വത്തില്‍ അഞ്ച് വ്യത്യസ്ത പാക്കേജ് കൂടി തയാറാക്കിയിരുന്നു. ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞാലും താമസിക്കുന്ന ദിവസങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. എക്‌സ്പീരിയന്‍സ് കേരള വിത്ത് യുവര്‍ ഫാമിലി എന്ന പാക്കേജില്‍ ലേണിങ് എക്‌സ്പീരിയന്‍സ് പാക്കേജ്, നാറ്റിവ് എക്‌സ്പീരിയന്‍സ് പാക്കേജ്, കള്‍ചറല്‍ എക്‌സ്പീരിയന്‍സ് പാക്കേജ്, ക്യുസിന്‍ എക്‌സ്പീരിയന്‍സ് പാക്കേജ്, സ്‌കില്‍ ലേണിങ് എക്‌സ്പീരിയന്‍സ് പാക്കേജ് എന്നിവയാണ് ഉള്‍പ്പെടുന്നത്. ജില്ലയിലെ പ്രധാന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൊന്ന്, കയ്യൂര്‍ ചീമേനി പഞ്ചായത്തിനെ പെപ്പര്‍ പദ്ധതിയിലും വലിയപറമ്ബ പഞ്ചായത്തിനെ മോഡല്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയെ എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം ഹബ് ആക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന മിഷന്‍ കോഓഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!