KSDLIVENEWS

Real news for everyone

18 ദിവസം മുമ്പ് ജനിച്ച കുഞ്ഞിനെ കാണാനെന്ന വ്യാജേനയെത്തി; പ്രസവിച്ച് കിടക്കുകയായിരുന്ന ഭാര്യയെ തലങ്ങും വിലങ്ങും വെട്ടിക്കൊന്നു, ഭർത്താവ് ഒളിവിൽ

SHARE THIS ON

തൃപ്രയാർ: തളിക്കുളം നമ്പിക്കടവിൽ ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നമ്പിക്കടവ് അരവശ്ശേരി നൂറുദീന്റെ മകൾ ഹഷിത(27)യാണ് മരിച്ചത്. ശനിയാഴ്‌ച വൈകീട്ട് 6.45-നാണ് ആസിഫ് ഹഷിതയെയും തടയാനെത്തിയ പിതാവ് നൂറുദീനെയും വെട്ടിയത്. 18 ദിവസംമുമ്പാണ് ഹഷിത രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. മൂത്തമകൻ അലി അക്ബറിന് രണ്ടുവയസ്സാണ്. തലയിലും മുഖത്തും ദേഹത്തും കൈയിലും വെട്ടേറ്റ ഹഷിത അതിഗുരുതരാവസ്ഥയിൽ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്‌ച വൈകീട്ട് 4.05-നാണ് മരിച്ചത്. പിതാവ് നൂറുദീൻ ചികിത്സയിലാണ്. മാതൃസഹോദരിയുടെ മകളുടെ വിവാഹം ക്ഷണിക്കാനാണ് ശനിയാഴ്‌ച വൈകീട്ട് ആസിഫ് എത്തിയത്. മാതാവും മാതൃസഹോദരിയും ഒപ്പമുണ്ടായിരുന്നു. ഇവർ പോകാനായി പുറത്തിറങ്ങിയപ്പോൾ ഹഷിത കിടക്കുന്ന മുറിയിൽ കയറി വാതിലടച്ച് ആസിഫ് ഭാര്യയെ വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തി മുറി ബലമായി തുറന്ന് തടയാൻ ശ്രമിച്ച നൂറുദീനെയും വെട്ടിയശേഷം വാളുമായി ആസിഫ് പുറത്തേക്കോടി രക്ഷപ്പെട്ടു. കടൽത്തീരത്തേക്കാണ് ഇയാൾ ഓടിമറഞ്ഞതെന്നറിയുന്നു. കൈവശമുണ്ടായിരുന്ന ബാഗിലാണ് ആസിഫ് വാൾ കരുതിയിരുന്നത്. ഈ ബാഗിൽനിന്ന് ചുറ്റികയും മരംകൊണ്ടുള്ള മറ്റൊരു ഉപകരണവും ബൈനോക്കുലറും പോലീസ് കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോൺ ശനിയാഴ്‌ച ഉച്ചമുതൽ ഓഫ് ചെയ്തിരിക്കുകയാണ്. ഇയാൾക്കുവേണ്ടി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ട്. ഹഷിതയുടെ മാതാവ്: നസീമ. സഹോദരി: ഹസ്‌ന. ഹഷിതയുടെ മൃതദേഹം തിങ്കളാഴ്‌ച ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ആസിഫ് എത്തിയത് തയ്യാറെടുത്ത് തൃപ്രയാർ: തളിക്കുളം നമ്പിക്കടവിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ആസിഫ് ലഹരിക്ക് അടിമയാണെന്ന് ഭാര്യയുടെ ബന്ധുക്കൾ. നാലുവർഷംമുമ്പാണ് അരവശ്ശേരി നൂറുദീന്റെ മകൾ ഹഷിതയെ ആസിഫ് വിവാഹം ചെയ്തത്. വിവാഹസമയത്ത് ഇയാൾ പിതാവിന്റെ കരാഞ്ചിറയിലുള്ള വ്യാപാരസ്ഥാപനത്തിൽ സഹായിയായിരുന്നു. പിന്നെ ഗൾഫിൽ പോയി തിരിച്ചുവന്നു. നാട്ടിലെത്തി ഫാം നടത്തി. കുറച്ചുകാലമായി ജോലിയൊന്നും ചെയ്യുന്നില്ല. ഇയാൾ ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്ന് പറയുന്നു. എല്ലാം നിശ്ചയിച്ചുറപ്പിച്ചുതന്നെയാണ് ഇയാൾ ഭാര്യവീട്ടിലെത്തിയത്. മാതാവിനൊപ്പം ഭാര്യവീട്ടിലേക്ക്‌ പോകുമ്പോൾ ആസിഫ് ബാഗ് എടുത്തിരുന്നു. ഇതെന്തിനാണെന്ന് ചോദിച്ചപ്പോൾ ഭാര്യവീട്ടിൽ നിൽക്കാനാണെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ അവിടെ നിൽക്കേണ്ടെന്ന് പറഞ്ഞപ്പോൾ ഉമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക്‌ പോകാമെന്ന് പറഞ്ഞു. ഈ ബാഗിലാണ് വാൾ സൂക്ഷിച്ചിരുന്നത്. ആസിഫിനായി ശനിയാഴ്‌ച രാത്രി 15 സ്‌ക്വാഡായി തിരിഞ്ഞ് പോലീസ് തിരച്ചിൽ നടത്തി. ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന മാളയിലെ വീടിന്റെ പരിസരത്തും തിരച്ചിൽ നടത്തി. ഇയാൾ നാട്ടുകാരുമായി അധികം അടുപ്പം പുലർത്തിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ജില്ലാ റൂറൽ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌രേ, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരൻ, വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്ത് എന്നിവർ ഹഷിതയുടെ വീട്ടിലെത്തിയിരുന്നു. വലപ്പാട് എസ്.എച്ച്.ഒ. കെ.എസ്. സുശാന്തിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി.യുടെ സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!