ഷെയ്ഖ് ഹസീനയുടെ കൈമാറ്റം; സമ്മർദങ്ങൾക്ക് വഴങ്ങില്ല, അന്തിമതീരുമാനം ഇന്ത്യൻ കോടതികളുടേതെന്ന് കേന്ദ്രം

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്ത്യൻ കോടതികളുടേതായിരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. രാഷ്ട്രീയ സമ്മർദങ്ങൾക്കോ നയതന്ത്ര തന്ത്രങ്ങൾക്കോ വഴങ്ങി ഷെയ്ഖ് ഹസീനയെ വിട്ടുനൽകില്ലെന്ന് കേന്ദ്രം ആവർത്തിച്ചു.
ബംഗ്ലാദേശ് കോടതി ഹസീനയെ കുറ്റവാളിയായി വിധിച്ച സാഹചര്യത്തിൽ, കൈമാറ്റ നടപടികൾ വേഗത്തിലാക്കണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബംഗ്ലാദേശിലെ വിചാരണാ നടപടികൾ ഏകപക്ഷീയമായിരുന്നുവെന്ന വാദവും അവിടെ വധശിക്ഷ വിധിക്കപ്പെട്ട പശ്ചാത്തലവും പരിഗണിച്ച്, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ വിധി അനുസരിച്ച് മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ എന്ന് ഇന്ത്യ അറിയിച്ചു.
ഹസീനയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചിട്ടുണ്ട്. ഈ മാസം 21-ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും, സന്ദർശന തീയതിയുടെ കാര്യത്തിൽ ഇതുവരെ അന്തിമ ധാരണയിലെത്താൻ ഇരുരാജ്യങ്ങൾക്കും സാധിച്ചിട്ടില്ല. ഇതിനിടെ, തന്നെ വധിച്ചാലും ഡിസംബറിൽ താൻ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഹസീന ഒരു സ്വകാര്യ പരിപാടിയിൽ വെച്ച് പ്രഖ്യാപിച്ചിരുന്നു.

