KSDLIVENEWS

Real news for everyone

ഇന്ത്യയിലെ ഉന്നതനേതാവിനെ ചാവേറാക്രമണത്തില്‍ വധിക്കാന്‍ പദ്ധതി; ഐ.എസ് ഭീകരനെ അറസ്റ്റ് ചെയ്തെന്ന് റഷ്യ

SHARE THIS ON

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഭരണകക്ഷിയിലെ ഉന്നതനേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരസംഘടനാപ്രവര്‍ത്തകനെ റഷ്യയില്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി.) ആണ് ഭീകരനെ അറസ്റ്റ് ചെയ്തത്. ഉന്നതനേതാവിന് നേരെ ചാവേറാക്രമണത്തിനാണ് ഭീകരസംഘടന പദ്ധതിയിട്ടിരുന്നതെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സി സ്പുട്‌നിക് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരെയാണ് ആക്രമിക്കാന്‍ ലക്ഷ്യമിട്ടതെന്ന കാര്യം എഫ്.എസ്.ബി. വ്യക്തമാക്കിയിട്ടില്ല.

റഷ്യയില്‍ നിരോധിച്ച ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനാപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതായും ഇയാള്‍ മധ്യഏഷ്യന്‍ രാജ്യക്കാരനാണെന്നും ഇന്ത്യയിലെ ഭരണകക്ഷിയിലെ ഉന്നതനേതാവിനെ ചാവേറാക്രമണത്തിലൂടെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായും എഫ്.എസ്.ബി. പ്രസ്താവനയില്‍ വ്യക്തമാക്കി. ഇയാളെ ചാവേറാക്രമണത്തിനായി ഐ.എസ്. സംഘടന തുര്‍ക്കിയില്‍നിന്നാണ് റിക്രൂട്ട് ചെയ്തതെന്നും എഫ്.എസ്.ബി. കൂട്ടിച്ചേര്‍ത്തു.

ഐ.എസിനേയും സംഘടനയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളേയും 1967 ലെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ്(പ്രിവന്‍ഷന്‍ ) ആക്ട് ) ഭീകരസംഘടനയായി കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വിവിധ സാമൂഹികമാധ്യമങ്ങള്‍ ഐ.എസ്. ഉപയോഗിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സംഘടനയുടെ ഇത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!