കാത്തിരിപ്പിനൊടുവിൽ കിട്ടിയ കുട്ടിക്കായ് നേർച്ച; പഴനിയിലേക്കുള്ള യാത്ര കാറിലാക്കിയത് അവസാനനിമിഷം

തിരുവനന്തപുരം: ചാലയിൽനിന്നുള്ള കുടുംബം പഴനി ക്ഷേത്രദർശനത്തിനായുള്ള യാത്ര കാറിലേക്കു മാറ്റിയത് അവസാന നിമിഷത്തിലായിരുന്നു. പഴനിയിലേക്കു തീവണ്ടിയിൽ പോകാനായിരുന്നു കുടുംബത്തിന്റെ ആദ്യ തീരുമാനം. എന്നാൽ, റിസർവേഷൻ ലഭിക്കാത്തതിനാൽ അവസാനം കാറിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി കാർ വാടകയ്ക്കെടുത്തു. അഭിജിത്തിന്റെ സുഹൃത്ത് കണ്ണനെ വാഹനമോടിക്കാനായി ഒപ്പം കൂട്ടി. രാത്രി പത്തോടെയാണ് തിരുവനന്തപുരം കുര്യാത്തിയിൽനിന്ന് കുടുംബം യാത്രതിരിച്ചത്. രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.
കുര്യാത്തി റൊട്ടിക്കടമുക്ക് പണയിൽ വീട്ടിൽ അഭിജിത്തിന്റെയും സംഗീതയുടെയും മകൻ ഒന്നര വയസ്സുകാരൻ ആരവിന്റെ മുടിമുറിക്കുന്നതിനുള്ള നേർച്ചയ്ക്കായാണ് കുടുംബാംഗങ്ങൾ പഴനിയിലേക്കു പോയത്. അപകടം കുഞ്ഞിന്റെയും രണ്ട് അമ്മൂമ്മമാരുടെയും ജീവനെടുത്തു. അപകടത്തിൽ ആരവിനൊപ്പം അഭിജിത്തിന്റെ അമ്മ ശൈലജയും സംഗീതയുടെ അമ്മ ജയയുമാണ് മരിച്ചത്. സംഗീതയുടെ സഹോദരി ശരണ്യയുടെ മകൻ ഒമ്പതു വയസ്സുള്ള സിദ്ധാർഥ്, അഭിജിത്തിന്റെ അച്ഛൻ അശോകൻ എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

