KSDLIVENEWS

Real news for everyone

ലാലുവിനെതിരായ സിബിഐ കേസ് ബിജെപിയുടെ രാഷ്ട്രീയ നാടകം: നിതീഷ് കുമാര്‍

SHARE THIS ON

പട്‌ന: ലാലുവിനെതിരായ സിബിഐയുടെ നീക്കം ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന ആരോപണവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. യുപിഎ സര്‍ക്കാരില്‍ റെില്‍വേ മന്ത്രിയായിരുന്ന കാലത്ത് തൊഴില്‍ അഴിമതി നടത്തിയെന്ന കേസില്‍ സിബിഐ ലാലുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ കേസ് കുത്തിപ്പൊക്കുന്നത് നിതീഷിന്റെ ജെഡിയുവും ലാലുവിന്റെ ആര്‍ജെഡിയും സഖ്യത്തിലായതുകൊണ്ടാണെന്നാണ് നിതീഷ് കുമാര്‍ പറയുന്നത്.

അഞ്ച് വര്‍ഷം മുമ്ബ് എന്താണ് സംഭവിച്ചത്? ഞങ്ങള്‍ (ജെഡിയു) ആര്‍ജെഡിയുമായി പിരിഞ്ഞിരുന്നു. കേസില്‍ ഒന്നും സംഭവിച്ചില്ല. ഞാന്‍ നോക്കിയതാണ്. അതിലൊന്നുമില്ല. ഇപ്പോള്‍ ഞങ്ങള്‍ ബിജെപിയോടൊപ്പമല്ലല്ലോ, അതുകൊണ്ട് അവര്‍ വീണ്ടും തുടങ്ങിയിരിക്കുകയാണ്. അവരെന്ത് വേണമെങ്കിലും ചെയ്‌തോട്ടെ, ഞങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും. നിതീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ലാലു പ്രസാദ് യാദവും ഭാര്യ റാബ്രി ദേവിയുമുള്‍പ്പടെ 16 പേര്‍ക്കെതിരെയാണ് വെള്ളിയാഴ്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇരുവരും നേരത്തെ മന്ത്രിമാരായിരുന്നു. ലാലുവിന്റെ മകന്‍ തേജസ്വി യാദവ് ഇപ്പോള്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയാണ്. മെയ് 18നാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ലാലുവിനും റാബ്രിക്കും രണ്ട് പെണ്‍മക്കള്‍ക്കും എതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. റെയില്‍വേയില്‍ ജോലി കിട്ടിയ 12 പേരും കേസില്‍ കുറ്റക്കാരാണ്, മിക്കവരും ഇപ്പോള്‍ ജാമ്യത്തിലാണ്.

ജോലി നല്‍കുന്നതിന് പകരമായി ഒരു ലക്ഷം രൂപ വിലയുള്ള ഭൂമി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് സ്വന്തം കുടുംബത്തിന്റെ പേരിലേക്ക് ലാലു മാറ്റിയെന്നാണ് കേസ്. ഇത് ഉള്‍പ്പടെയുള്ള ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരായ കേസുകളെല്ലാം ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയനാടകമാണെന്നാണ് ആര്‍ജെഡി പറയുന്നത്. ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചാണ് നിതീഷ്‌കുമാറിന്റെ ജെഡിയു ബിഹാറില്‍ ആര്‍ജെഡിമായി സഖ്യത്തിലായതും മന്ത്രിസഭ രൂപീകരിച്ചതും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!