നയൻതാരയുടെ വാടകഗർഭധാരണം: ആശുപത്രിക്കെതിരെ ഗുരുതര കണ്ടെത്തൽ, ലൈസൻസ് റദ്ദാക്കിക്കൂടേയെന്ന് അന്വേഷണസംഘം……

ചെന്നൈ: ഇരട്ടക്കുട്ടികളുടെ അമ്മയായ നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും വാടകഗർഭധാരണം സംബന്ധിച്ച നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി. എന്നാൽ, ഇവരെ ചികിത്സിച്ച സ്വകാര്യാശുപത്രി അതുസംബന്ധിച്ച രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തി.
നയൻതാരയ്ക്കും വിഘ്നേഷിനും ഇരട്ടക്കുട്ടികൾ പിറന്നെന്ന വാർത്ത വന്നതുമുതൽ ഇരുവരും വാടക ഗർഭധാരണ നിയമം ലംഘിച്ചെന്ന പരാതി ഉയർന്നിരുന്നു. അഞ്ചുമാസം മുമ്പുമാത്രമാണ് നയൻതാരയും വിഘ്നേഷും വിവാഹിതരായതെന്നും ഗർഭപാത്രം വാടകയ്ക്കെടുക്കുന്നതിന് വിവാഹം കഴിഞ്ഞ് ചുരുങ്ങിയത് അഞ്ചുവർഷം കഴിഞ്ഞാലേ അനുമതി ലഭിക്കൂ എന്നുമായിരുന്നു പ്രധാന ആരോപണം.

