ബേക്കൽ ബീച്ച് ഫെസ്റ്റ് അടുത്തവർഷവും തുടരും

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ ജനങ്ങൾ ഏറ്റെടുത്തുവെന്നും ജില്ല മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ജനക്കൂട്ടമാണ് ബേക്കലിൽ എത്തുന്നതെന്നും സംഘാടക സമിതി ചെയർമാൻ സി എച്ച് കുഞ്ഞമ്പു എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്തവർഷവും ഫെസ്റ്റ് തുടരും.
ഇത്തവണയുണ്ടായ നല്ല അനുഭവങ്ങൾ ചേർത്തുപിടിച്ചും പോരായ്മകൾ തിരുത്തിയായിരിക്കും ഫെസ്റ്റ്. ഫെസ്റ്റ് നീട്ടണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും മുൻ നിശ്ചയിച്ച പ്രകാരം രണ്ടിന് സമാപിക്കും. ജനബാഹുല്യത്താൽ നിറയുമ്പോഴും അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടാകാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചു.
ടിക്കറ്റ് വിറ്റഴിച്ച കുടുംബശ്രീ പ്രവർത്തകർ മേള വിജയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ഹരിത കർമ്മ സേനയുടെ 100 പ്രവർത്തകരാണ് ശുചീകരണത്തിലുള്ളത്. റെയിൽ വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽ പെടുമായിരുന്ന അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തുന്നതിനിടെ പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ ഇരിയണ്ണിയിലെ വി സജേഷ്, ഫെസ്റ്റിവൽ നഗരിയിൽ പരിക്കേറ്റ വളണ്ടിയർ അബ്ദുൽ ബഷീർ എന്നിവരുടെ ചികിത്സ ചെലവ് സംഘാടകസമിതി വഹിക്കും. ബിആർഡിസി എംഡി പി ഷിജിൻ, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ, ഹക്കിം കുന്നിൽ, കെ ഇ എ ബക്കർ, ടി ടി സുരേന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ഫെസ്റ്റിൽ ഇന്ന്
വൈകിട്ട് 6: സാംസ്കാരിക സമ്മേളനം: സ്പീക്കർ എ എൻ ഷംസീർ, മന്ത്രി ആർ ബിന്ദു.
വൈകിട്ട് 7.30: അലോഷിയും വിധുപ്രതാപും നയിക്കുന്ന മ്യൂസിക് നൈറ്റ്. സിനിമാറ്റിക് അക്രോബാറ്റിക്, ഫയർ ഡാൻസ്.

