ഹഥ്റാസ് കൂട്ട ബലാത്സംഗക്കൊല ; വിവാദ പരാമർശവുമായി ബിജെപി എം എൽ എ
മാതാപിതാക്കൾ പെൺമക്കളെ മാന്യമായി പെരുമാറാൻ പഠിപ്പിച്ചാൽ ബലാൽസംഗത്തിന് അറുതിയാവുമെന്നാണ് എംഎൽയുടെ പരാമർശം.

ബാലിയ: മാതാപിതാക്കള്‍ തങ്ങളുടെ പെണ്മക്കളെ മാന്യമായി ഇടപെടാന്‍ പഠിപ്പിക്കുകയാണെങ്കില്‍ ബലാല്‍സംഗത്തിന് അറുതി വരുത്താന്‍ കഴിയുമെന്ന ഉപദേശവുമായി യുപി ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. ശനിയാഴ്ചയാണ് എംഎല്‍എയുടെ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള വിവാദ പ്രതികരണം പുറത്തുവന്നത്.
ഇത്തരം സംഭവങ്ങള്‍ മൂല്യങ്ങള്‍ വളര്‍ത്തിയെടുത്തേ ഇല്ലാതാക്കാനാവൂ. വാളുകൊണ്ടും നിയന്ത്രണങ്ങളെ കൊണ്ടുമല്ല. എല്ലാ മാതാപിതാക്കളും തങ്ങളുടെ പെണ്മക്കളെ നല്ല സംസ്കാരത്തില്‍ വളര്‍ത്തണം, പെരുമാറേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുകയും വേണം- എംഎല്‍എ പറഞ്ഞു. ഹാഥ്റസ് സംഭവത്തെ കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു എംഎല്‍എ. സുരക്ഷ ഒരുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കേണ്ടത് മതാപിതാക്കളുമാണ്. സര്‍ക്കാരും മികച്ച മൂല്യങ്ങളും മാത്രമേ മനോഹരമായ രാജ്യത്തെ നിര്‍മിക്കൂ-എംഎല്‍എ പറഞ്ഞു.
രണ്ടാഴ്ച മുമ്ബ് യുപിയിലെ ഹാഥ്റസില്‍ നിന്നുള്ള 19 വയസ്സുള്ള പെണ്‍കുട്ടി സര്‍വര്‍ണര്‍ ബലാല് സംഗം ചെയ്തതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാലു യുവാക്കള്‍ കസ്റ്റഡിയിലായിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കേസ് കേള്‍ക്കാന്‍ പ്രത്യേക കോടതിക്കും രൂപം കൊടുത്തിട്ടുണ്ട്.

