KSDLIVENEWS

Real news for everyone

അഞ്ജുശ്രീ പാര്‍വതിയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കോടതിയില്‍ ഹാജരാക്കി

SHARE THIS ON

കാസര്‍കോട്: മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിലെ ബി.കോം വിദ്യാര്‍ത്ഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി(19)യുടെ മരണവുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്ന് കണ്ടെത്തിയ കുറിപ്പ് അടക്കമുള്ള തെളിവുകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി. കാസര്‍കോട് സബ് കോടതിയിലാണ് അഞ്ജുശ്രീ എഴുതിയതാണെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പും കേസ് സംബന്ധിച്ച മറ്റ് രേഖകളും ഇന്നലെ മേല്‍പ്പറമ്പ് പൊലീസ് ഹാജരാക്കിയത്. മാനസിക പിരിമുറുക്കം കാരണം ജീവിതം അവസാനിപ്പിക്കുന്നു എന്ന ഒറ്റവാചകം മാത്രമാണ് കുറിപ്പിലുള്ളത്. പരിയാരം മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതോടെ എലിവിഷത്തിന്റെ അംശം കണ്ടെത്തിയിരുന്നു. ആണ്‍സുഹൃത്ത് രോഗബാധിതനായി മരണപ്പെട്ടതിന് ശേഷം പെണ്‍കുട്ടി കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരങ്ങള്‍. അഞ്ജുശ്രീ സുഹൃത്തുക്കള്‍ക്ക് അയച്ച വാട്സ് ആപ് സന്ദേശത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സുഹൃത്ത് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നപ്പോള്‍ നിരവധി തവണ അഞ്ജുശ്രീ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് സുഹൃത്ത് മരണപ്പെട്ടതോടെ അഞ്ജുശ്രീ മാനസികമായി തകര്‍ന്നുവെന്നാണ് പെണ്‍കുട്ടിയുടെ സഹപാഠികളില്‍ നിന്നടക്കം ശേഖരിച്ച മൊഴികളിലൂടെ തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് പൊലീസ് സൂചിപ്പിച്ചു. സുഹൃത്തിന്റെ വേര്‍പാട് താങ്ങാനാകാതെ അഞ്ജുശ്രീ ജീവനൊടുക്കിയതാകാമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
അഞ്ജുശ്രീയുടെ വീട്ടുകാരുടെയും മറ്റ് ബന്ധുക്കളുടെയും സമീപവാസികളുടെയും മൊഴികളും പൊലീസ് ശേഖരിച്ചു. ബന്ധുക്കള്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. വിഷം അകത്തുചെന്നതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെങ്കിലും മരണകാരണം ഉറപ്പിക്കാന്‍ രാസപരിശോധനാഫലം കൂടി പുറത്തുവരേണ്ടതുണ്ട്. അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനക്കായി കോഴിക്കോട്ടെ ലാബിലേക്കാണ് അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം ഉടന്‍ പുറത്തുവരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!