KSDLIVENEWS

Real news for everyone

സംസ്ഥാനത്ത്‌ ശൈശവ വിവാഹങ്ങൾ പെരുകുന്നു ; ഒന്നര വർഷത്തിനിടെ 220 എണ്ണം തടഞ്ഞു, നടക്കുന്നവയ്ക്ക് കണക്കില്ല

SHARE THIS ON

കോഴിക്കോട്: സംസ്ഥാനത്ത് ശൈശവ വിവാഹങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അധികൃതരിടപെട്ട് തടഞ്ഞത് 220 ശൈശവ വിവാഹങ്ങളാണ്. പ്രായപൂര്‍ത്തിയായതിന് ശേഷം മാത്രമാണ് വിവാഹ രജിസ്ട്രേഷന്‍ നടക്കുന്നത് എന്നതിനാല്‍ നടക്കുന്ന ശൈശവ വിവാഹങ്ങള്‍ എത്ര നടന്നു എന്ന് അറിയാനും കഴിയുന്നില്ല.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഇക്കഴിഞ്ഞ ജൂലൈ മാസം വരെയുള്ള ഒന്നരവര്‍ഷത്തിനിടെ സംസ്ഥാനത്ത് ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതിവകുപ്പ് കണക്കുകൾ തയ്യാറാക്കിയിട്ടുണ്ട്. 220 ശൈശവ വിവാഹങ്ങളാണ് ഒന്നരവര്‍ഷത്തിനിടെ അധികൃതകര്‍ ഇടപെട്ട് തടഞ്ഞത്.

266 പരാതികള്‍ ശൈശവ വിവാഹം നടക്കുന്നതുമായി ബന്ധപ്പെട്ട് ഇക്കാലയളവില്‍ അധികൃതര്‍ക്ക് കിട്ടി. അതിലെല്ലാം അന്വേഷണവും നടത്തി. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് ഈ കാലയളവില്‍ ഒരു കേസ് മാത്രമാണ് കോടതി ശിക്ഷിച്ചത്. ശൈശവ വിവാഹം നടന്നാല്‍ അറിയാനുള്ള സംവിധാനം നിലവില്ല. അതുകൊണ്ട് തന്നെ എത്ര ശൈശവ വിവാഹങ്ങള്‍ നടന്നു എന്നതിന് കണക്കില്ല.

പ്രായപൂര്‍ത്തിയായാല്‍ മാത്രമാണ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാനെത്തുന്നത് എന്നതാണ് കണക്കില്ലാതിരിക്കാന്‍ കാരണം. ഈ ഒന്നരവര്‍ഷത്തിനിടെ 26000 ബോധവല്‍കരണ പരിപാടികളാണ് സംസ്ഥാനത്ത് ഉടനീളം നടത്തിയത്. 3022 വിശകലന യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. തടയാന്‍ കഴിഞ്ഞ ശൈശവ വിവാഹങ്ങള്‍ ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്. 66 എണ്ണം. 38 ശൈശവ വിവാഹം തടഞ്ഞ വയനാട് ആണ് രണ്ടാം സ്ഥാനത്ത്.

എത്ര ബോധവല്‍കരണം നടത്തിയാലും സമൂഹം പുരോഗമിച്ചാലും ശൈശവ വിവാഹങ്ങള്‍ക്ക് സംസ്ഥാനത്ത് ഒരു കുറവുമില്ല എന്നതാണ് കണക്കുകൾ പറയുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയും ശൈശവ വിവാഹം കണ്ടെത്തി തടയാനുള്ള സംവിധാനവും ഉണ്ടായില്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!