യുവാവിനെപ്പറ്റി ചോദിച്ചു; അമ്മയ്ക്കൊപ്പംചേര്‍ന്ന് മകള്‍ അച്ഛനെ പോക്സോ കേസില്‍ കുടുക്കിയെന്ന് പരാതി,

തൃശ്ശൂർ: മറ്റൊരാളുമായുള്ള മകളുടെ ബന്ധം ചോദ്യംചെയ്തതിന് മകൾ അമ്മയോടൊപ്പം ചേർന്ന് അച്ഛനെ പോക്സോ കേസിൽ കുടുക്കിയെന്ന പരാതിയിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ഇരയാക്കപ്പെട്ട അച്ഛന്റെ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് നടപടി. സംഭവത്തിൽ പോലീസ്കൂടി ആരോപണ നിഴലിലാണ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പൊതുപ്രവർത്തകൻകൂടിയായ, കുട്ടിയുടെ അച്ഛനുമായി പിണങ്ങിക്കഴിയുകയാണ് ഭാര്യ. വിവാഹമോചനക്കേസും നടക്കുകയാണ്. 14 വയസ്സുള്ള മകൾ അഞ്ചാം വയസ്സുമുതൽ അച്ഛനോടൊപ്പമായിരുന്നു താമസം. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസസ്ഥാപനത്തിലാണ് മകൾ പഠിച്ചിരുന്നത്. ഒരു ദിവസം രാത്രി മകളെ കാണാതായപ്പോൾ അന്വേഷിച്ച അച്ഛൻ വീട്ടുപറമ്പിൽ മകളെയും ഒരു യുവാവിനെയും ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഇത് ചോദ്യംചെയ്തതിൽ കുപിതയായ മകൾ അടുത്ത ദിവസം അമ്മ താമസിക്കുന്ന ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് പോയി.

