മുസ്ലിം സമുദായത്തിന് ഉപമുഖ്യമന്ത്രിയെ വേണം’; കര്‍ണാടക കോണ്‍ഗ്രസിനോട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍; ഷാഫി സഅദി

ബെംഗളൂരു: കർണാടകയിൽ മുസ്ലിം സമുദായത്തിന് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് വഖഫ് ബോർഡ് ചെയർമാൻ എൻ.കെ. മുഹമ്മദ് ഷാഫി സാദി. ആഭ്യന്തരം, റവന്യൂ, ആരോഗ്യം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുഅദ്ദേഹം ആവശ്യപ്പെട്ടു. 72 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചത് സമുദായത്തിന്റെ മാത്രം പിന്തുണയിലാണെന്നും ഷാഫി സഅദി അവകാശപ്പെട്ടു.
2021 നവംബറിൽ ബി.ജെ.പി. പിന്തുണയോടെയാണ് ഷാഫി സാദി കർണാടക വഖഫ് ബോർഡ് ചെയർമാനാവുന്നത്. കർണാടക മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചുകൊണ്ടിരിക്കുമ്പോഴാണ് സഅദി ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്.
‘മുസ്ലിം സമുദായത്തിൽ നിന്നൊരാളെ ഉപമുഖ്യമന്ത്രിയാക്കണമെന്നും തങ്ങൾക്ക് 30 സീറ്റുകൾ നൽകണമെന്നും തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ആവശ്യപ്പെട്ടിരുന്നു. 15 സ്ഥാനാർഥികളെ ലഭിച്ചു. അതിൽ ഒമ്പത് പേർ വിജയിച്ചു. 72 സീറ്റുകളിൽ കോൺഗ്രസ് ജയിച്ചത് മുസ്ലിം സമുദായത്തിന്റെ മാത്രം പിന്തുണയിലാണ്. സമുദായമെന്ന നിലയിൽ കോൺഗ്രസിന് ഒരുപാട് നൽകിയിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾക്ക് എന്തെങ്കിലും തിരിച്ച് നൽകേണ്ട സമയമാണ്. മുസ്ലിം സമുദായത്തിൽ നിന്ന് ഒരു ഉപമുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരേയും ഞങ്ങൾക്ക് വേണം. മന്ത്രിമാർക്ക് ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം ഉൾപ്പെടെ പ്രധാനപ്പെട്ട വകുപ്പുകൾ വേണം. ഈ പദവികളിലൂടെ ഞങ്ങൾക്ക് നന്ദിയറിയിക്കുകയെന്നത് കോൺഗ്രസിന്റെ ഉത്തരവാദിത്ത്വമാണ്. അത് നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്താൻ സുന്നി ഉലമ ബോർഡിന്റെ അടിയന്തര യോഗം ചേർന്നിട്ടുണ്ട്’, ഷാഫി സഅദി പറഞ്ഞു.
ഒമ്പത് പേരിൽ ആർക്ക് സ്ഥാനം ലഭിക്കുന്നു എന്നത് അപ്രസക്തമാണ്. നന്നായി പ്രവർത്തിച്ചത് ആരാണെന്നതും മികച്ച സ്ഥാനാർഥികൾ ആരായിരുന്നുവെന്നതും കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. മുസ്ലിം സ്ഥാനാർഥികൾ മറ്റ് മണ്ഡലങ്ങളിൽ പ്രചാരണത്തിനായി പോയിട്ടുണ്ട്. ചിലപ്പോൾ സ്വന്തം മണ്ഡലത്തിലെ പ്രവർത്തനം മാറ്റിവെച്ചാണ് ഹിന്ദു- മുസ്ലിം ഐക്യം ഉറപ്പിക്കാനടക്കം ഇവർ പ്രവർത്തിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
‘ഒരു ഉപമുഖ്യമന്ത്രി സ്ഥാനം മാത്രമാണ് തങ്ങൾ ആവശ്യപ്പെടുന്നത്. യഥാർഥത്തിൽ സമുദായത്തിന് ഒരു മുഖ്യമന്ത്രിയെ തന്നെയാണ് ലഭിക്കേണ്ടത്, കാരണം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെ അങ്ങനെയുണ്ടായിട്ടില്ല. സംസ്ഥാനത്ത് 90 ലക്ഷം മുസ്ലിങ്ങളുണ്ട്. എസ്.സി. വിഭാഗം കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും വലിയ ന്യൂനപക്ഷ സമുദായം മുസ്ലിങ്ങളാണ്. ഞങ്ങൾ ആവശ്യപ്പെട്ട 30 കൂടുതൽ സ്ഥാനാർഥികളെ തന്നിട്ടില്ല. എന്നാൽ, എസ്.എം. കൃഷ്ണ മുഖ്യമന്ത്രിയായിരുന്ന കാലത്തേത് പോലെ ഒരു ഉപമുഖ്യമന്ത്രിയെ ഇത്തവണ വേണം’, ഷാഫി സാദി വ്യക്തമാക്കി

