KSDLIVENEWS

Real news for everyone

പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രിതന്നെ ഉദ്ഘാടനം ചെയ്യും; പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെ സ്ഥിരീകരണം

SHARE THIS ON

ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ നരേന്ദ്ര മോദിതന്നെ പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നറിയിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ്. മേയ് 28-ന് സ്പീക്കര്‍ ഓം ബിര്‍ളയുടെ സാന്നിധ്യത്തിലായിരിക്കും ഉദ്ഘാടനച്ചടങ്ങ്. ഇതുസംബന്ധിച്ച് പാര്‍ലമെന്റ് സെക്രട്ടേറിയറ്റ് ഔദ്യോഗിക ക്ഷണം പുറപ്പെടുവിച്ചു.

ഉദ്ഘാടനച്ചടങ്ങിലേക്ക് പാര്‍ലമെന്റ് അംഗങ്ങള്‍ക്കു പുറമേ മറ്റു പ്രമുഖര്‍ക്കും ക്ഷണമുണ്ട്. ലോക്‌സഭാ ജനറല്‍ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിങ് പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ക്ഷണക്കത്തയച്ചു. ഉച്ചയ്ക്ക് 12 മുതലായിരിക്കും ഉദ്ഘാടന പരിപാടികള്‍. ലോക്സഭാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനെതിരേ കോൺഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു. പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയല്ലെന്നും രാഷ്ട്രപതിയാണെന്നതടമടക്കമുള്ള പ്രതികരണങ്ങള്‍ പ്രതിപക്ഷത്തുനിന്നുണ്ടായി. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയോ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെയോ ക്ഷണിക്കാതെയാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ നരേന്ദ്ര മോദി തീരുമാനിച്ചതെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ഇതുവഴി ഉന്നത ഭരണഘടനാ പദവികളെ കേന്ദ്രം അവഗണിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

രാഷ്ട്രപതിയെ അവഗണിച്ചെന്നാരോപിച്ച് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലാണ് നിരവധി പ്രതിപക്ഷ നേതാക്കള്‍. സവര്‍ക്കറുടെ ജന്മദിനംകൂടിയാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ദിവസമായ മേയ് 28-ന്. മോദി തന്നെയാണ് പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിച്ചിരുന്നത്. 1200 കോടി രൂപ ചെലവില്‍ ടാറ്റ പ്രൊജക്ടാണ് മന്ദിരം നിര്‍മിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!