ചക്കക്കൊമ്പനെ കാറിടിച്ചു; നാല് പേര്‍ക്ക് പരിക്ക്, വാഹനം തകർക്കാൻ ശ്രമിച്ച് ആന

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍വെച്ച് ചക്കക്കൊമ്പൻ എന്ന ആനയെ കാറിടിച്ചു. അപകടത്തില്‍ ഒരു കുട്ടിയടക്കം കാര്‍ യാത്രക്കാരായ നാലുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയോരത്തായിരുന്നു സംഭവം. ചൂണ്ടല്‍ സ്വദേശിയായ തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് ചക്കക്കൊമ്പനെ ഇടിച്ചത്. ആന റോഡിലേക്ക് ഇറങ്ങിയത് അറിയാതെ കാര്‍ വന്നിടിക്കുകയായിരുന്നു. പൂപ്പാറിയില്‍ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു കുടുംബം. ആന പെട്ടെന്നു റോഡിലേക്കിറങ്ങിയതിനാലാണ് അപകടമുണ്ടായതെന്ന് പ്രദേവാസികള്‍ പറയുന്നു. കാര്‍ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനത്തെ ചവിട്ടി തകര്‍ക്കാനുള്ള ശ്രമം നടത്തി. പരിക്കേറ്റവരെ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നതിനെ തുടര്‍ന്നാണ് യാത്രക്കാർക്ക് പരിക്കേറ്റിരിക്കുന്നത്. അപകടം നടന്ന മേഖല ആനത്താരയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ചക്കക്കൊമ്പന്‍ ഈ പ്രദേശത്ത് ഉണ്ടായിരുന്നു. ആനയ്ക്ക് അപകടത്തില്‍ പരിക്കേറ്റോ എന്ന് വ്യക്തമല്ല. ബുധനാഴ്ചയോടെ ഇക്കാര്യം പരിശോധിക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് നടത്തും. പരിക്കേറ്റിട്ടുണ്ടെങ്കില്‍ ആന അക്രമാസക്തനാകാനുള്ള സാധ്യത കൂടുതലാണെന്നും വനം വകുപ്പ് വ്യക്തമാക്കി.

