KSDLIVENEWS

Real news for everyone

വിദ്വേഷ പ്രസംഗം: സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാൻ കുറ്റവിമുക്തൻ, കീഴ്കോടതി വിധി റദ്ദാക്കി

SHARE THIS ON

ലഖ്‌നൗ: വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ നിയമസഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ഉത്തര്‍പ്രദേശ് സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് അസം ഖാനെതിരെയുള്ള കീഴ്‌ക്കോടതി വിധി രാംപുരിലെ പ്രത്യേകകോടതി റദ്ദാക്കി. രാംപുര്‍ അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി (എംപി/എംഎല്‍എ കോടതി) അമൃത് വീര്‍ സിങ്ങാണ് അസം ഖാനെ കുറ്റവിമുക്തനാക്കിയത്. അസം ഖാന്റെ അയോഗ്യതയെ തുടര്‍ന്ന് രാംപുര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുകയും ബിജെപിയുടെ ആകാശ് സക്‌സേന വിജയം നേടുകയും ചെയ്തിരുന്നു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മറ്റുള്ളവര്‍ക്കുമെതിരെ അനുചിതമായ ഭാഷ ഉപയോഗിച്ചുവെന്ന കുറ്റത്തിനാണ് 2022 ഒക്ടോബര്‍ 27-ന് അഡിഷല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നിഷാന്ത് മന്‍ അസം ഖാന്‍ കുറ്റക്കാരനാണെന്ന വിധി പ്രസ്താവിച്ചത്. അസം ഖാന് മൂന്ന് കൊല്ലത്തെ തടവുശിക്ഷ ലഭിക്കുകയും ചെയ്തു. ഈ വിധിക്കെതിരെ അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ അസം ഖാന്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് അസം ഖാന് വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമവിദഗ്ധരുടെ സംഘം തീരുമാനമെടുക്കുമെന്ന് അസം ഖാന്റെ അഭിഭാഷകന്‍ സുബൈര്‍ അഹമദ് പറഞ്ഞു. അസം ഖാനെതിരെയുള്ള കേസില്‍ മതിയായ തെളിവുകളുടെ അഭാവത്തിലാണ് മേല്‍ക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുകൂല വിധി പ്രസ്താവം വന്നതിനാല്‍ തുടര്‍നടപടികളെ കുറിച്ച് നിയമവിദഗ്ധരുടെ സംഘം വിശദപഠനത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019 ഏപ്രില്‍ ഒമ്പതിനാണ് അസം ഖാനെതിരെ വിവിധ വകുപ്പുകള്‍ ചേർത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. ഭരണഘടനാപദവിയില്‍ തുടരുന്നവര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുകയും ഭീഷണിപ്പെടുത്തുകയും കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് അസം ഖാനെതിരെ തിരഞ്ഞെടുപ്പുദ്യോഗസ്ഥനായ അനില്‍ കുമാര്‍ ചൗഹാന്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചത്. മതത്തിന്റെ പേരില്‍ ഒരു പ്രത്യേക സമുദായത്തില്‍ നിന്ന് വോട്ടുകള്‍ തേടിയതായും വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു. 2017-ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലെത്തിയതിനുശേഷം അസം ഖാനെതിരെ 80-ഓളം ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അസം ഖാന്റെ പത്‌നി തന്‍സീം ഫാത്തിമ, മകന്‍ അബ്ദുള്ള അസം ഖാന്‍ എന്നിവരും കൂട്ടുപ്രതികളാണ്. മൂന്ന് പേരും നിലവില്‍ ജാമ്യത്തിലാണ്. കഴിഞ്ഞ കൊല്ലം മേയില്‍ ഭൂമികയ്യേറ്റക്കേസില്‍ അസം ഖാന് രണ്ട് കൊല്ലത്തെ ജയില്‍ശിക്ഷ ലഭിച്ചിരുന്നു. സുപ്രീം കോടതി ഈ കേസില്‍ പിന്നീട് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ഇക്കൊല്ലം ഫെബ്രുവരിയില്‍ അബ്ദുള്ള അസം ഖാന്‍ നിയമസഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!