ജില്ലയിലെ പൊലീസ് സേനയിൽ നിന്ന് ഇന്നു പടിയിറങ്ങുന്നത് 16 പേർ

കാസർകോട്∙ പൊലീസ് സേനയിൽ ജില്ലയിൽ നിന്നു ഇന്ന് ഒരുമിച്ചു പടിയിറങ്ങുന്നത് 16 പേർ. ജില്ലാ ആസ്ഥാനത്തും ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമായി ജോലി ചെയ്യുന്ന ഡിവൈഎസ്പി, വനിത സിഐ,13 എസ്ഐമാർ, ഒരു സീനിയർ സിവിൽ പൊലീസ് ഓഫിസർ എന്നിവരാണു സർവീസിൽ നിന്നു വിരമിക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 30ന് 10 പേരും മാർച്ച് 31നു 6 പേരും വിരമിച്ചിരുന്നു. 2 മാസത്തിനുള്ളിൽ ഓഫിസർമാർ ഉൾപ്പെടെ കൂടുതൽ പേർ വിരമിക്കുന്നത് ഇന്നാണ്. ജില്ലാ ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോയിലെ ഡിവൈഎസ്പി ചെമ്മനാട് സ്വദേശി സി.എ.അബ്ദുൽറഹീം, വനിത പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മഞ്ചേരി സ്വദേശിനി പി.ചന്ദ്രിക, സബ് ഇൻസ്പെക്ടർമാരായ പി.പി.മധുസൂദൻ, സി.വി.ശ്രീധരൻ, ടി.കെ.ചന്ദ്രിക, പി.ഗിരീഷ്, സി.രാമചന്ദ്രൻ, ടി.ഉണ്ണികൃഷ്ണൻ, കെ.എസ്.സലീം, പി.ഉദയഭാനു, ബി.മാധവൻ, രമേശൻ വലയിൽ, കെ.ശ്രീധരൻ,കെ.പി.വിനോദ്കുമാർ, എം.ജെ.ജോസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.ബാലകൃഷ്ണൻ നമ്പ്യാർ എന്നിവരാണു ഇന്നു വിരമിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി ഇന്നു സർവീസിൽ നിന്നു വിരമിക്കുന്ന ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.സ്നേഹാദരം എന്ന പേരിൽ ഒരുക്കിയ പരിപാടി എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെപിഒഎ ജില്ലാ പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. അഡീഷനൽ എസ്പി, പി.കെ.രാജു, ഡിവൈഎസ്പിമാരായ പി.ബാലകൃഷ്ണൻ നായർ, സി.കെ.സുനിൽകുമാർ, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.പി.മഹേഷ്, ജില്ല സെക്രട്ടറി എ.സദാശിവൻ, പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.രാജ്കുമാർ, സുരേഷ് മുരിക്കോളി, കെപിഎ ജില്ലാ സെക്രട്ടറി എ.പി.സുരേഷ്, കെപിഒഎ ജില്ലാ ജോയിന്റ് സെക്രട്ടറി പി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 2 മാസത്തിനുള്ളിൽ വിരമിച്ചത് 32 പേർ;ഒഴിവുകൾ നികത്താൻ നടപടിയില്ല ഇന്നു പടിയിറങ്ങുന്ന 16 പേർ ഉൾപ്പെടെ ജില്ലയിൽ നിന്നു 2 മാസത്തിനുള്ളിൽ പൊലീസ് സേനയിൽ നിന്നു വിരമിച്ചത് 32 പേർ. നിലവിൽ ജില്ലയിൽ ഓഫിസർമാർ ഉൾപ്പെടെ ഒട്ടേറെ പേരുടെ ഒഴിവുകളാണുള്ളത്. ഇതിനിടെ വിരമിച്ചവരുടെ എണ്ണം കൂടി കൂട്ടുമ്പോൾ ഒഴിവുകൾ ഏറെയാകും. പൊലീസുകാരുടെ കുറവുകളെ തുടർന്നു നിലവിലുള്ളവർക്ക് കടുത്ത ജോലിഭാരമാണുള്ളത്. ഡിസിആർബിയിൽ നിന്നു ഡിവൈഎസ്പി സി.എ.അബ്ദുൽറഹീം വിരമിക്കുന്നതോടെ പകരക്കാരെ നിയമിച്ചില്ല. കാസർകോട് വനിത പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പി.ചന്ദ്രികയ്ക്കു പകരക്കാരെത്തിയില്ല. വനിത സെല്ലിൽ മാസങ്ങളായി ഇൻസ്പെക്ടർ ഇല്ലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പുതുതായി ഒരു വനിത ഇൻസ്പെക്ടറെ നിയമിച്ചിട്ടുണ്ട്. വനിത സ്റ്റേഷന്റെ അധിക ചുമതല കൂടി ഇവർക്കു നൽകാനാണു സാധ്യത. 6 വനിത എസ്ഐമാരിൽ നിലവിൽ നാലു പേരുടെ ഒഴിവുണ്ട്

