കാസര്‍കോട് എക്സൈസ് ഈ മാസം പിടിച്ചത് 1000 ലി. കര്‍ണ്ണാടക മദ്യവും 250 ലി. ഗോവന്‍ മദ്യവും

കാസര്‍കോട്: അതിര്‍ത്തി കടന്ന് കര്‍ണ്ണാടക, ഗോവൻ മദ്യങ്ങള്‍ ധാരാളമായി കാസര്‍കോട് ഭാഗത്ത് എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ബാലചന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യാജമദ്യ വേട്ട ഊര്‍ജിതമാക്കി.bഎക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിലെ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ ജി.എ ശങ്കറും പാര്‍ട്ടിയും ജില്ലയിലെ വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് മേയ് മാസത്തില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചത് 1000 ലിറ്റര്‍ കര്‍ണ്ണാടക മദ്യവും 250 ലിറ്റര്‍ ഗോവൻ മദ്യവും. മദ്യം അനധികൃതരമായി കടത്താൻ ഉപയോഗിച്ച നാല് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം നടത്തിയ വാഹന പരിശോധനയ്ക്കിടെ കോയിപ്പാടി വില്ലേജില്‍ കുണ്ടംകരയടുക്കം വെച്ച് ശങ്കറും പാര്‍ട്ടിയും പിടികൂടിയത് 302.4 ലിറ്റര്‍ മദ്യം. കെ.എല്‍ 14 ആര് 5418 മാരുതി കാറും കസ്റ്റഡിയിലെടുത്തു. മദ്യം കടത്തിയ മംഗല്‍പ്പാടി വില്ലേജില്‍ കുക്കാര്‍ സ്വദേശി ഉമ്മര്‍ ഫാറൂഖിനെ (26) അറസ്റ്റ് ചെയ്തു. ഇയാളെയും സംഘത്തെയും പിടികൂടാൻ നാളുകളായി എക്സൈസ് ഉദ്യോഗസ്ഥര്‍ ഉറക്കമിളച്ചു കാത്തിരിക്കുകയായിരുന്നു. ബോവിക്കാനത്തെ ഹാഷിമിനെ ബദിയടുക്ക എക്സൈസ് സംഘം പിടികൂടിയതും കഴിഞ്ഞ ദിവസമാണ്. എല്ലാ കടത്തുസംഘത്തെയും പിടികൂടാനുള്ള പദ്ധതി തയ്യാറാക്കിയാണ് റെയ്ഡ് തുടരുന്നത്. മദ്യം പിടികൂടിയ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ. സുരേഷ് ബാബു, സിവില്‍ എക്സൈസ് ഒഫീസര്‍മാരായ കെ.ആര് പ്രജിത്ത്, വി. മഞ്ചുനാഥൻ, പി.എസ് പ്രിഷി, ഡ്രൈവര്‍മാരായ പി.വി ദിജിത്ത്, പി.എ ക്രിസ്റ്റിൻ എന്നിവരും ഉണ്ടായിരുന്നു.

