ഇനിയുള്ളത് 6000 എണ്ണം മാത്രം; കേരളത്തിൽ നായകൾക്കെതിരായ അക്രമം തടയാൻ സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: കേരളത്തിൽ വിവേകമില്ലാതെ തെരുവുനായകളെ കൊല്ലുന്നത് തടയാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നായകളെ സംരക്ഷിക്കുന്ന സംഘടന സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൾ ക്രീചെർസ് ആൻഡ് സ്മോൾ എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇനി കേരളത്തിൽ ഉള്ളത് 6000 നായകൾ മാത്രമാണെന്നും ബാക്കിയെല്ലാത്തിനേയും കൊന്നെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപേക്ഷയിൽ സംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്. കലാപ സമാനമായ സ്ഥിതിയിലൂടെയാണ് കേരളത്തിൽ നായകളെ കൊല്ലുന്നത് എന്നാണ് സംഘടനയുടെ ആരോപണം. എ ബി സി ചട്ടങ്ങൾ നടപ്പാക്കാൻ തയ്യാറാകാത്ത സർക്കാർ തെരുവ് നായകളെ പ്രാകൃതമായ രീതിയിൽ കൊല്ലുന്നത് മൂക സാക്ഷിയായി കണ്ടിരിക്കുകയാണ്. തെരുവ് നായകളെ കൊല്ലുന്നവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യുന്നില്ല. സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പോലും നടപ്പാക്കുന്നില്ല. ഈ സാഹചര്യത്തിൽ നായകളുടെ സുരക്ഷ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്ക് കർശന നിർദേശം നൽകണമെന്നാണ് സംഘടനയുടെ ആവശ്യം. തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി അടിയന്തിരമായി വാദം കേൾക്കണമെന്ന് അഭിഭാഷകർ സുപ്രീം കോടതിയിൽ ജൂൺ 21ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാകാത്തതിനാലും ആവശ്യം അംഗീകരിക്കാൻ സാധ്യത ഇല്ലെന്നും മനസിലായതിനാൽ തെരുവ് നായകൾക്കെതിരെ വ്യാപക അക്രമം കേരളത്തിൽ അഴിച്ച് വിട്ടിരിക്കുകയാണെന്ന് സംഘടന ആരോപിക്കുന്നു. വിനോദ സഞ്ചാരത്തിൽ അധിഷ്ടിമായ കേരളത്തിന്റെ സാമ്പത്തിക മേഖലയെ ഇത് സാരമായി ബാധിക്കുമെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ അപേക്ഷ ജൂലൈ 12 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. ഇതേ ദിവസം മൃഗ സ്നേഹികളുടെ ആവശ്യവും കോടതി പരിഗണിക്കും

