മണിപ്പുരിൽ ആദ്യപരിഗണന സമാധാനത്തിന്: കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ച് രാഹുൽ

ഇംഫാൽ ∙ മണിപ്പുരിലെ സംഭവവികാസങ്ങൾ ദൗർഭാഗ്യകരമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചുരാചന്ദ്പുരിലെ ഗ്രീൻവുഡ് ദുരിതാശ്വാസ ക്യാംപിലെത്തി കലാപബാധിതരെ സന്ദർശിച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞത്. മണിപ്പുരിൽ തന്നെ തടഞ്ഞത് ദൗർഭാഗ്യകരമാണ്. മണിപ്പുരിലെ സഹോദരീ–സഹോദരൻമാരെ കാണാനാണ് എത്തിയത്. സമാധാനത്തിനാണ് ആദ്യ പരിഗണന നൽകേണ്ടതെന്നും രാഹുൽ പറഞ്ഞു. കുട്ടികൾക്കൊപ്പം ഭക്ഷണവും കഴിച്ചു. സന്ദർശനം പൂർത്തിയാക്കിയ രാഹുൽ ഇംഫാലിലേക്ക് മടങ്ങി. വെള്ളിയാഴ്ച മൊയ്രാങ്ങിലെ രണ്ടു ദുരിതാശ്വാസ ക്യാംപുകൾ രാഹുൽ സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതിന് അനുമതി ലഭിച്ചിട്ടില് ചുരാചന്ദ്പുരിൽ കുക്കി വിഭാഗത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയാണ് രാഹുൽ സന്ദർശിച്ചത്. ഇംഫാലിലെ മെയ്തെയ് ക്യാംപുകളും രാഹുൽ സന്ദർശിച്ചു. ഐഡിൽ വനിതാ കോളജിലാണ് സന്ദർശനം നടത്തിയത്. രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞതിനെത്തുടർന്ന് സംഘർഷമുണ്ടായിരുന്നു. ആകാശത്തേക്ക് വെടിവച്ച പൊലീസ്, കണ്ണീർവാതകവും പ്രയോഗിച്ചു. തുടർന്ന് ഇംഫാലിൽ നിന്ന് ഹെലികോപ്ടറിലാണ് ചുരാചന്ദ്പുരിലെത്തിയത്. രാഹുലിനു വഴിയൊരുക്കാനെത്തിയ നൂറുകണക്കിനു സ്ത്രീകൾ പൊലീസുമായി ഏറ്റുമുട്ടിയതോടെയാണ് പ്രദേശത്തു സംഘർഷം രൂക്ഷമായത്. ഇവരെ തുരത്താനായാണു പൊലീസ് ആകാശത്തേക്കു വെടിവച്ചത്. ഇംഫാൽ വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്റർ അകലെ ബിഷ്ണുപുരിൽ ബാരിക്കേഡ് സ്ഥാപിച്ച് രാഹുലിന്റെ വാഹനം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നിൽക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12.30 മുതൽ രണ്ടു മണിക്കൂറോളം രാഹുൽ വാഹനത്തിൽ തുടർന്നു. ബിഷ്ണുപുരിൽ പൊലീസ് തടഞ്ഞതായും കടത്തിവിടാൻ പറ്റാവുന്ന സാഹചര്യമല്ലെന്നു പറഞ്ഞതായും കോൺഗ്രസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. രാഹുലിനെ കൈവീശി അഭിവാദ്യം ചെയ്യാനായി റോഡിന്റെ ഇരുവശങ്ങളിലും ജനം കൂടി നിൽക്കുകയാണ്. എന്തുകൊണ്ടാണ് ഞങ്ങളുടെ യാത്ര തടഞ്ഞതെന്നു മനസ്സിലാകുന്നില്ലെന്നും വേണുഗോപാൽ പ്രതികരിച്ചു. രാഹുലിനെ തടഞ്ഞതിനെ തുടർന്നു പൊലീസും കോൺഗ്രസ് നേതാക്കളുമായി വാക്കുതർക്കമുണ്ടായി. രാവിലെ ഡൽഹി വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട രാഹുൽ 11 മണിയോടെയാണു തലസ്ഥാനമായ ഇംഫാലില്‍ എത്തിയത്. കുക്കി മേഖലയായ ചുരാചന്ദ്പുർ ആദ്യം സന്ദര്‍ശിക്കാനാണു തീരുമാനിച്ചത്. റോഡ് മാർഗമായിരുന്നു രാഹുലിന്റെ യാത്ര. സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് മണിപ്പുർ പൊലീസ് പറഞ്ഞെങ്കിലും തീരുമാനത്തിൽ മാറ്റമില്ലെന്നു രാഹുൽ അറിയിച്ചു. ഇന്ന് മണിപ്പുരില്‍ തങ്ങുന്ന രാഹുലിന്റെ കൂടെ കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളുമുണ്ട്. മണിപ്പുര്‍ സമൂഹത്തില്‍ സ്നേഹത്തിന്‍റെ സന്ദേശവുമായാണ് രാഹുല്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുമ്പോഴാണ് രാഹുലിന്‍റെ സന്ദര്‍ശനമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഇരട്ട എൻജിൻ സർക്കാരിന്റെ ഏകാധിപത്യനിലപാടാണെന്നും മുഖ്യന്ത്രി ഇടപെട്ടാണ് രാഹുലിനെ തടഞ്ഞതെന്നും കോൺഗ്രസ് ആരോപിച്ചു. മേയ് 3ന് സംഘർഷം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് രാഹുൽ മണിപ്പുരിലെത്തുന്നത്. സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കാത്തതിനെ രാഹുല്‍ വിമര്‍ശിച്ചിരുന്നു. കലാപത്തിൽ ഇതുവരെ 131 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. കോൺഗ്രസ് നേതാക്കളായ മുകുൾ വാസ്നിക്, സുദീപ് റോയ് ബർമൻ, അജോയ് കുമാർ എന്നിവരടങ്ങിയ വസ്തുതാന്വേഷണ സമിതിയെ നേരത്തേ എഐസിസി അധ്യക്ഷൻ മണിപ്പുർ വിഷയം പഠിക്കാൻ അയച്ചിരുന്നെങ്കിലും കുക്കി വിഭാഗങ്ങളുമായി ചർച്ച നടത്തിയിരുന്നില്ല. എംപിമാരായ ഹൈബി ഈഡനും ഡീൻ കുര്യാക്കോസും മണിപ്പുരിൽ അനൗദ്യോഗിക സന്ദർശനം നടത്തിയിരുന്നു. ഒരാഴ്ചയായി രാഹുലിന്റെ ടീം മണിപ്പുരിലുണ്ട്.

