രാജസ്ഥാനില്‍ 17-കാരിയെ കാണാതായ സംഭവം; കുട്ടിയെ അധ്യാപികയ്ക്കൊപ്പം ചെന്നൈയില്‍ കണ്ടെത്തി

ജയ്പുര്‍: രാജസ്ഥാനിലെ ബിക്കാനീറില്‍ 17-കാരിയെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ തന്റെ അധ്യാപികയുടെ ഒപ്പം ചെന്നൈയില്‍ നിന്നും കണ്ടെത്തിയതായി രാജസ്ഥാൻ പോലീസ് അറിയിച്ചു. തങ്ങളെ സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് ഇരുവരും ആവശ്യപ്പെടുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചെന്നൈയില്‍ എത്തുന്നതിന് മുന്‍പ് ഇരുവരും വിവിധ സ്ഥലങ്ങളില്‍ താമസിച്ചതായി ബിക്കാനീര്‍ ഐ.ജി ഓം പ്രകാശ് അറിയിച്ചു. കുട്ടിയെ തിരികെക്കൊണ്ടുവന്ന് മൊഴി രേഖപ്പെടുത്തും. അധ്യാപിക കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് രേഖപ്പെടുത്തിയാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്. ഇവർക്കെതിരെ നടപടിയുണ്ടെയേക്കുമെന്നാണ് വിവരം. പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഇത്തരത്തില്‍ അധ്യാപികയുടെയൊപ്പം പോകുന്നത് നിയമവിരുദ്ധമാണ്. കുട്ടിയും അധ്യാപികയും തമ്മില്‍ ദീര്‍ഘനാളുകളായി അടുപ്പത്തിലാണെന്ന് പോലീസ് വ്യക്തമാക്കിയരുന്നു. ജൂൺ 30 മുതൽ കുട്ടിയെ കാണനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടി അധ്യാപികയ്ക്കൊപ്പം ഒളിച്ചോടിയെന്ന് വാർത്തകൾ പ്രചരുച്ചതോടെ വന്‍ പ്രതിഷേധമാണ് പ്രദേശത്ത് അരങ്ങേറിയത്. അതിനിടെ, കുട്ടിയെ തിരികെ കൊണ്ടുവരുന്നതിനായി ഒരു സംഘം ചെന്നെെയിലെത്തിയിട്ടുണ്ടെന്ന് ബിക്കാനീര്‍ എസ്.പി തേജസ്വിനി ഗൗതം അറിയിച്ചു

