മണിപ്പൂരിലെ ക്രമസമാധാനചുമതല ഏറ്റെടുക്കാനാകില്ല, സ്ഥിതി വഷളാകാൻ കോടതിനടപടി ഇടയാക്കരുത്- സുപ്രീം കോടതി

ന്യൂഡൽഹി: മണിപ്പൂരിലെ ക്രമാസമാധാനത്തിന്റെയും സുരക്ഷാ ഏജന്‍സികളുടെയും ചുമതല കോടതികള്‍ക്ക് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീം കോടതി. ക്രമസമാധാനം ഉറപ്പാക്കല്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകാന്‍ കോടതിയില്‍ നടക്കുന്ന വാദ പ്രതിവാദങ്ങള്‍ കാരണമാകരുതെന്നും കേസിലെ വിവിധ കക്ഷികളെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഓര്‍മിപ്പിച്ചു. മണിപ്പൂരിലെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് സെക്രട്ടറി സുപ്രീം കോടതിക്ക് കൈമാറി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേസിലെ വിവിധ കക്ഷികള്‍ക്കും കൈമാറി. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം സമാധാനം ഉറപ്പാക്കുന്നതിനുള്ള ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ കൈമാറാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസിലെ കക്ഷികളോട് നിര്‍ദേശിച്ചു. നാളെ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. സംസ്ഥാനത്ത് നടക്കുന്ന അക്രമ സംഭവങ്ങളേക്കുറിച്ച് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതിയില്‍ നടക്കുന്ന വാദങ്ങള്‍ അക്രമം രൂക്ഷമാകാന്‍ ഇടയാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. സമാധാനം ഉറപ്പാക്കാനാണ് കോടതി ശ്രമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

