ഉത്തരേന്ത്യയിലെ കനത്തമഴ; യമുനയിലെ ജലനിരപ്പ് അപകടനില കടന്നു; അംബാലയിൽ കന്യാസ്കൂളിൽ കുടുങ്ങി 730 വിദ്യാർഥികൾ

ന്യൂഡൽഹി ∙ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഒട്ടേറെ നഗരങ്ങളും റോഡുകളും വെള്ളത്തിലായി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നു. ഡൽഹിയിൽ ഏതു സാഹചര്യവും നേരിടാൻ സർക്കാർ തയാറാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. സ്കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാനയിൽ അംബാലയിലുള്ള ചമൻ വാടിക കന്യാസ്കൂളിൽ കുടുങ്ങിയ 730 വിദ്യാർഥികളെ രക്ഷിക്കാൻ കരസേന സിരക്പുരിലേക്കു തിരിച്ചു. ഡൽഹിയിൽനിന്ന് അംബാലയിലേക്കുള്ള 24 ട്രെയിനുകൾ റദ്ദാക്കി. അംബാലയിൽ ഹിമാചലിൽ നിന്നു വന്ന ബസ് ഒഴുക്കിൽ പെട്ട് മറിഞ്ഞു. ക്രെയിനും കയറും ഉപയോഗിച്ച് യാത്രക്കാരെ രക്ഷപ്പെടുത്തി. പ്രളയം തുടരുന്ന സാഹചര്യത്തിൽ പഞ്ചാബിലെ സ്കൂളുകൾ 13 വരെ അടച്ചിടാൻ തീരുമാനിച്ചു. ചണ്ഡിഗഡിലും 3 ദിവസമായി മഴയാണ്. ഏറ്റവും കൂടുതൽ നാശമുണ്ടായ ഹിമാചൽപ്രദേശിൽ മണ്ണിടിച്ചിലിൽ 4 പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ ജമ്മു–കശ്മീർ, ഹിമാചൽപ്രദേശ്, യുപി, ഡൽഹി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ 3 ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 37 ആയി. യുപിയിൽ വീടിന്റെ മേൽക്കൂര തകർന്ന് 3 പേർ മരിച്ചു. മണാലിയിൽ ഒരു ബസും ഹോട്ടൽ കെട്ടിടവും വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഹിമാചലിൽ 1,300 റോഡുകൾ തകർന്നു. ഷിംല-കൽക്ക ഹൈവേയിൽ ഗതാഗതം നിലച്ചു. വിനോദ സഞ്ചാരകേന്ദ്രമായ മണാലിയിൽ കുടുങ്ങിയ 20 പേരെ രക്ഷപ്പെടുത്തിയെങ്കിലും 200ൽ അധികം പേർ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ആരും പുറത്തിറങ്ങരുതെന്ന് ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു ജനങ്ങളോട് അഭ്യർഥിച്ചു. ഞായറാഴ്ച ഷിംലയിൽ 135 മില്ലിമീറ്റർ മഴ പെയ്തു. 50 വർഷത്തിനിടയിലെ റെക്കോർഡ് ആണിത്.

