ദുബായിലെത്തിയ മലയാളി മെന്റലിസ്റ്റിന്റെ 12 ലക്ഷത്തിന്റെ വസ്തുക്കള്‍ വിമാനത്തില്‍ നഷ്ടമായി, സ്റ്റേജ് ഷോയും മുടങ്ങി

ദുബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ കയറ്റിവിട്ട ബാഗും പന്ത്രണ്ട് ലക്ഷത്തോളം മൂല്യമുള്ള വസ്തുക്കളും നഷ്ടപ്പെട്ടതായി മലയാളി മെന്റലിസ്റ്റ് ഫാസില്‍ ബഷീര്‍.
ഇന്നലെ രാവിലെ 11ന് കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള എഐ 933 എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടത്. സാധാരണയില്‍ കവിഞ്ഞ് വലിപ്പമുള്ള പ്രത്യേക പരിഗണന ആവശ്യമായ വസ്തുക്കള്‍ കയറ്റി അയക്കുന്ന ഒഒജി (ഔട്ട് ഓഫ് ദ ഗേജ് ) വഴിയാണ് ബാഗ് ഫാസില്‍ കയറ്റിവിട്ടത്. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഫാസില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദുബൈയില്‍ ഇന്ന് നടക്കുന്ന നിലമ്ബൂര്‍ ഫെസ്റ്റിന് പരിപാടി അവതരിപ്പിക്കാൻ എത്തിയതാണ് ഫാസില്‍ ബഷീര്‍. ഇതിനാവശ്യമായ വസ്തുക്കളാണ് വിമാനത്തില്‍ കയറ്റി വിട്ടത്. എന്നാല്‍ ഇവ നഷ്ടമായതോടെ പരിപാടി മുടങ്ങി. ഈ മാസം 21ന് നാട്ടിലും പരിപാടിയുണ്ട്. അടുത്തമാസം ഒമാനിലാണ് ഷോ. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കാതെ ഇനി പരിപാടി അവതരിപ്പിക്കാൻ ആകില്ല.
ഫാസില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം…
ഏറ്റവും മോശമായ അനുഭവമാണ് ഇന്ന് എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്, ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയില്‍ നിന്നും ദുബായിക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും വളരെ വിലപിടിപ്പുള്ള വസ്തുക്കള്‍ അടങ്ങിയ എന്റെ ബാഗ് നഷ്ടപ്പെട്ടിരിക്കുന്നു ഏകദേശം 12 ലക്ഷത്തോളം രൂപ വിലവരുന്ന മെന്റലിസം ഹിപ്നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ വസ്തുക്കളാണ് ബാഗിനകത്ത് ഉണ്ടായിരുന്നത്, കൊച്ചിയില്‍ നിന്നും ബാഗ് ഫ്ലൈറ്റില്‍ കയറ്റിവിട്ടു എന്ന് കൊച്ചിയിലെ എയര്‍ ഇന്ത്യ ഓഫീസും ദുബായില്‍ വന്ന ഫ്ലൈറ്റില്‍ ആ ബാഗ് ഇല്ല എന്ന് ദുബായ് എയര്‍ ഇന്ത്യ ഓഫീസും തമ്മില്‍ തമ്മില്‍ പറഞ്ഞു കബളിപ്പിച്ചുകൊണ്ടിരിക്കുന്നു UAE സമയം 1: 20ന് ലാൻഡ് ചെയ്ത ഫ്ലൈറ്റില്‍ നിന്നും ഇറങ്ങി രാത്രി 8 മണി വരെ എയര്‍പോര്‍ട്ടില്‍ വെയിറ്റ് ചെയ്തിട്ടും ബാഗ് ലഭിച്ചിട്ടില്ല ഇത്രയും വൃത്തികെട്ട സര്‍വീസാണ് എയര്‍ ഇന്ത്യ നല്‍കുന്നത് എന്ന് എല്ലാവരും മനസ്സിലാക്കുക. തീര്‍ച്ചയായും നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ച് എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തേക്കിറങ്ങുന്നു
പരമാവധി എല്ലാവരും ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക


