ഫലസ്തീൻ വിഷയത്തില്‍ വിട്ടുവീഴ്ച വേണം; ഇസ്രയേലിനോട് യുഎസിന്റെ ആവശ്യം

സൗദിയുമായി ബന്ധം സ്ഥാപിക്കാൻ ഒന്നിച്ചു പ്രവര്‍ത്തിക്കാൻ തീരുമാനിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡണ്ട് ജോ ബൈഡനും അറിയിച്ചു.
ദ്വിരാഷ്ട്ര പരിഹാരമുള്‍പ്പെടെ ഫലസ്തീൻ ജനതയെ പരിഗണിക്കുന്ന തീരുമാനങ്ങളെടുക്കാൻ ജോ ബൈഡൻ ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
ജുഡീഷ്യറിക്ക് മേല്‍ ഭരണകൂടം അധികാരം സ്ഥാപിക്കുന്നതിലെ ആശങ്കകളും യുഎസ് പ്രസിഡണ്ട് യുഎൻ സമ്മേളനത്തിനിടെ യോഗത്തില്‍ പങ്കുവെച്ചു. ഇസ്രയേലിന്റെ നിലപാടനുസരിച്ചാകും സൗദിയുടെ തീരുമാനം.
ഇസ്രയേലും സൗദി അറേബ്യയും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള സുപ്രധാന കരാറിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പറഞ്ഞത്. ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിനിടെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.
ബന്ധം പുനസ്ഥാപിക്കാൻ ഫലസ്തീനുള്ള അവകാശങ്ങള്‍ നല്‍കണമെന്നതാണ് സൗദിയുടെ ഉപാധി. എന്നാല്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഫലസ്തീന് അവകാശങ്ങള്‍ വിട്ടു നല്‍കിയുള്ള സൗദി ബന്ധത്തിന് എതിരാണ്. ഇതില്‍ മാറ്റം വരാതെ സൗദി ബന്ധത്തിന് തയ്യാറാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെയാണ് യുഎസ് ഭരണകൂടം ഇസ്രയേലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. നെതന്യാഹു രണ്ടാം തവണ അധികാരത്തിലെത്തിയ ശേഷമുള്ള യുഎസ് പ്രസിഡണ്ടുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇസ്രായേല്‍-പലസ്തീൻ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ബൈഡൻ ആവര്‍ത്തിച്ചു. ഇസ്രായേലികള്‍ക്കും ഫലസ്തീനികള്‍ക്കുമിടയില്‍ നീതിയും ശാശ്വതവുമായ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അടിയന്തര നടപടികളും അദ്ദേഹം ആവശ്യപ്പെട്ടു.
സൗദിയുമായി ബന്ധം സ്ഥാപിക്കാൻ ഇസ്രയേല്‍ കടുത്ത വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടി വരുമെന്ന് യുഎസ് വക്താവ് ചൂണ്ടിക്കാട്ടിയിരുന്നു. അറബ് മേഖലയിലെ ശക്തരായ സൗദിയേയും ഇസ്രയേലിനേും അടുപ്പിക്കുന്നതോടെ മേഖലയില്‍ ചൈനീസ് സാന്നിധ്യം കുറക്കാനാണ് യുഎസ് ശ്രമം.
യുഎസ് സഹായത്തോടെ ആണവ സമ്ബുഷ്ടീകരണവും യുഎസിന്റെ സുരക്ഷാ പിന്തുണയും ഫലസ്തീന് സാധ്യമാകുന്ന അവകാശങ്ങള്‍ നേടിയെടുക്കലുമാണ് സൗദിയുടെ ലക്ഷ്യം. തീവ്ര വലതുപക്ഷക്കാരായ ബെഞ്ചമിൻ നെതന്യാഹു ഭരണകൂടം എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് നിലവില്‍ ഫലസ്തീൻ മണ്ണില്‍ കുടിയേറ്റത്തിന് പിന്തുണ നല്‍കുന്നത്.
ഫലസ്തീന് അവകാശങ്ങള്‍ നല്‍കി സൗദിയുമായി ബന്ധം എന്നതിനെ നെതന്യാഹു ഭരണത്തിലുള്ളവര്‍ എതിര്‍ക്കുന്നുമുണ്ട്. ഫലസ്തീനുമായി കൂടിയാലോചിച്ചാണ് ഇസ്രയേലുമായുള്ള നീക്കത്തിന് സൗദി ശ്രമം. ഈ വിഷയത്തില്‍ സാധ്യമാകുന്ന ധാരണകളും പരിഹാര ഫോര്‍മുലകളും തയ്യാറാക്കാൻ യൂറോപ്യൻ യൂണിയൻ, അറബ് ലീഗ് എന്നിവരുടെ സാന്നിധ്യത്തില്‍ സൗദി യോഗവും വിളിച്ചിരുന്നു. ഫലസ്തീനെ അറിയിച്ചായിരുന്നു ഇത്. എന്നാല്‍ ഫലസ്തീൻ വിഷയത്തില്‍ ഇസ്രയേല്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

