കണ്ണീരണിഞ്ഞ് കണ്ണൂരിന്റെ കാത്തുനിൽപ്; കോടിയേരിക്ക് പൂക്കളർപ്പിച്ച് ജനസഞ്ചയം

കണ്ണൂർ ∙ സിപിഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) മൃതദേഹം എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചു. വിമാനത്താവളത്തിൽനിന്ന് തലശ്ശേരി ടൗൺ ഹാളിലേക്ക് വിലാപയാത്ര തുടങ്ങി.
കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തലശ്ശേരിയിലേക്ക് തിരിച്ചു. കോടിയേരിയുടെ മൃതദേഹം എത്തിക്കുന്നത് കാത്ത് കണ്ണൂർ വിമാനത്താവളത്തിൽ നിരവധി പേരാണ് കാത്തുനിന്നത്.
കണ്ണൂർ വിമാനത്താവളത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിലാണ് കോടിയേരിയുടെ മൃതദേഹം ഏറ്റുവാങ്ങിയത്. 14 ഇടങ്ങളിൽ അന്തിമോപചാരം അർപ്പിക്കാൻ സൗകര്യമുണ്ട്. തലശ്ശേരി ടൗൺ ഹാളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം തിങ്കളാഴ്ച രാവിലെ 10നു കോടിയേരിയിലെ വീട്ടിൽ എത്തിക്കും

