കാന്തപുരത്തേക്കാള്‍ ഇസ്ലാമിക കാര്യങ്ങളിൽ അറിവുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ ലീഗ് ‘ഖാളി’യാക്കുമോ എന്ന് ശങ്ക’ കെ ടി ജലീൽ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസികളുടെ കൂടെ നിന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, ആ അഭിപ്രായം പത്തൊൻപതാം നൂറ്റാണ്ടിൽ പറയേണ്ടതാണെന്ന് തോന്നാതിരുന്നത് എന്തുകൊണ്ടാണ്?
മുഖ്യമന്ത്രിക്കെതിരെയും മുസ്ലിം ലീഗിനെതിരെയും പരിഹാസവുമായി മുൻ മന്ത്രി കെ ടി ജലീൽ. കാന്തപുരത്തേക്കാൾ ഇസ്ലാമിക കാര്യങ്ങളിൽ അറിവുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് ‘ഖാളി’യാക്കുമോ എന്ന് ശങ്കിക്കുന്നതായി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ മുസ്ലിങ്ങളിൽ മഹാഭൂരിപക്ഷം വരുന്ന സുന്നി വിഭാഗത്തിൻ്റെ വീക്ഷണങ്ങൾ ഇസ്ലാമികമായി ശരിയല്ല എന്ന മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് ശരിയാണോ എന്ന കാര്യം നിരവധി പള്ളികളുടെ ഖാളികൂടിയായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കണമെന്നും ജലീൽ ആവശ്യപ്പെടുന്നു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്
മുഖ്യമന്ത്രിയെ ലീഗ് “ഖാളി”യാക്കുമോ എന്നാണെൻ്റെ “ശങ്ക”?
ശൈഖുനാ കാന്തപുരം ഉസ്താദിൻ്റെ മതവീക്ഷണത്തെ നിരാകരിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമുണ്ട്.
എന്നാൽ ഇസ്ലാമികമായി കാന്തപുരം പറഞ്ഞത് തെറ്റാണെന്ന് സമർത്ഥിക്കാൻ മാത്രമുള്ള പാണ്ഡിത്യം മുഖ്യമന്ത്രിക്കുണ്ടോ? ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസികളുടെ കൂടെ നിന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, ആ അഭിപ്രായം പത്തൊൻപതാം നൂറ്റാണ്ടിൽ പറയേണ്ടതാണെന്ന് തോന്നാതിരുന്നത് എന്തുകൊണ്ടാണ്?
കേരളത്തിലെ മുസ്ലിങ്ങളിൽ മഹാഭൂരിപക്ഷം വരുന്ന സുന്നി വിഭാഗത്തിൻ്റെ വീക്ഷണങ്ങൾ ഇസ്ലാമികമായി ശരിയല്ല എന്ന മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട് ശരിയാണോ എന്ന കാര്യം നിരവധി പള്ളികളുടെ ഖാളികൂടിയായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കണം.
ഇസ്ലാമിക ചരിത്രം ഉദ്ധരിച്ച് കാന്തപുരത്തിെൻ്റെ പ്രസ്താവന ശരിയല്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സംബന്ധിച്ച് ലീഗ് മൗലാനമാരായ പൂക്കോട്ടൂർ ഉസ്താദും, കൂരിയാട് ഉസ്താദും, കൂടത്തായി ഉസ്താദും “നയം” വ്യക്തമാക്കിയാൽ നന്നാകും!
കാന്തപുരത്തെക്കാൾ ഇസ്ലാമിക കാര്യങ്ങളിൽ അറിവുണ്ടെന്നും പറഞ്ഞ് മുഖ്യമന്ത്രിയെ “ഖാളി”യാക്കി മുസ്ലിംലീഗ് പ്രഖ്യാപിക്കരുതെന്നേ പറയാനുള്ളൂ! മുഖ്യമന്ത്രിയുടെ സ്വന്തക്കാരനായ നൗഷാദലിയുടെ “കഷായം” കൊണ്ട് മാറുന്നതല്ല ഈ “പകർച്ചവ്യാധി”.

