KSDLIVENEWS

Real news for everyone

ലോകായുക്ത ഓര്‍ഡിനന്‍സ്: സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വി ഡി സതീശന്‍

SHARE THIS ON

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ സർക്കാർ ഗവർണർക്ക് നൽകിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പൊതുപ്രവർത്തകനോട് ക്വാ വാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിർദ്ദേശിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന സർക്കാർ വാദം തെറ്റാണെന്നും ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകി.

ഭേദഗതി ഓർഡിനൻസ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി 27-ന് യു.ഡി.എഫ് പ്രതിനിധി സംഘം നൽകിയ കത്തിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് സർക്കാർ നൽകിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയുള്ളതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.


പൊതുപ്രവർത്തകനോട് ക്വാ വാറന്റോ റിട്ടിലൂടെ സ്ഥാനമൊഴിയണമെന്ന് നിർദ്ദേശിക്കാൻ കോടതികൾക്ക് അധികാരമില്ലെന്ന സർക്കാർ വാദം തെറ്റാണ്. കെ.സി. ചാണ്ടി, ആർ ബാലകൃഷ്ണപിള്ള കേസ് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ വാദമുന്നയിക്കുന്നത്. എന്നാൽ രാജ്യത്തെ പരമോന്നത കോടതിയായ സുപ്രീം കോടതി ബി ആർ കപൂർ, തമിഴ്നാട് സർക്കാറുമായി 2001 സെപ്തംബറിലുള്ള കേസിൽ ക്വാ വാറന്റോ റിട്ടിലൂടെ തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. ക്വാവാറന്റോ റിട്ടിലൂടെ പൊതുപ്രവർത്തകനെ ഒരു സ്ഥാനത്ത് നിന്നും പുറത്താക്കാമെന്ന സുപ്രീം കോടതിയുടെ ഈ ഉത്തരവ് രാജ്യത്തെ മറ്റെല്ലാം കോടതികൾക്കും ബാധകമാണെന്നാണ് അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നത്.

സർക്കാർ വിശദീകരണത്തിൽ പറയുന്ന കെ.സി. ചാണ്ടിയും ആർ ബാലകൃഷ്ണപിള്ള കേസിൽ ഒരു മന്ത്രി നടത്തുന്ന സത്യപ്രതിജ്ഞാ ലംഘനത്തിൽ ക്വാ വാറന്റോ പുറപ്പെടുവിക്കാനുള്ള പരിമിതി മാത്രമാണ് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെ രൂപീകൃതമായ ലോകയുക്ത അഴിമതിക്കെതിരായ സംവിധാനമാണ്. അല്ലാതെ സത്യപ്രതിജ്ഞാ ലംഘനത്തിനെതിരെ നടപടിയെടുക്കുകയെന്നത് ലോകായുക്തയുടെ പരിധിയിൽ ഉൾപ്പെടുന്നതല്ല. ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പനുസരിച്ച് കെ.ടി ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് ഉത്തരവിട്ടതും ബന്ധു നിയമനത്തിനായി അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയിലാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വിശദീകരിക്കുന്നു.


സർക്കാർ നൽകിയ വിശദീകരണങ്ങളെല്ലാം ഖണ്ഡിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. സർക്കാർ നൽകിയ വിശദീകരണങ്ങൾക്കൊന്നും നിയമത്തിന്റെ പിൻബലമില്ലാത്ത സാഹചര്യത്തിൽ ഓർഡിനൻസിൽ ഒപ്പിടരുതെന്ന് വീണ്ടും അഭ്യർഥിച്ചു കൊണ്ടാണ് ഗവർണർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!