ലോഡ് ഇറക്കാൻ തൊഴിലാളികൾ വിസമ്മതിച്ചു; ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങളുമായി വന്ന 12 ടൺ ലോറി കാത്തു നിന്നത് ഒന്നര ദിവസം

കാസർകോട് ∙ ജില്ലയിൽ സ്കൂൾ വിദ്യാർഥികൾക്കുള്ള പാഠപുസ്തകങ്ങൾ കയറ്റി ജില്ലാ പാഠപുസ്തക ഡിപ്പോയിലേക്ക് വന്ന ലോറി കാത്തു നിന്നത് ഒന്നര ദിവസം. എറണാകുളം കാക്കനാട് കേരള ബുക്ക് ആൻഡ് പബ്ലിഷിങ് സൊസൈറ്റിയിൽ നിന്നു കാസർകോട് ഗവ.ഹൈസ്കൂളിലെ ഡിപ്പോ പരിസരത്ത് ഞായറാഴ്ച രാവിലെ 6നു എത്തിയതാണ് ലോറി. പുസ്തകം ഇറക്കുന്നതിനു ഡിപ്പോ അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. 9,10 ക്ലാസുകളിലെ പുസ്തകങ്ങളാണിത്. 12 ടൺ പുസ്തകം. ജൂലൈയിൽ വിദ്യാർഥികളുടെ കയ്യിൽ എത്തേണ്ടതായിരുന്നു ഇത്.
ഒടുവിൽ ജില്ലാ ഡിപ്പോയിൽ എത്തിയെങ്കിലും ഒന്നര ദിവസം കഴിഞ്ഞു പുസ്തകം ഇറക്കാൻ. ഇന്നലെ രാവിലെ ഡിപ്പോ അധികൃതരെ കിട്ടിയെങ്കിലും ലോഡ് ഇറക്കാൻ തൊഴിലാളികൾ വിസമ്മതിച്ചു. ജൂലൈയിൽ പാഠപുസ്തകം ഇറക്കിയതിനുള്ള കൂലി വർധന കിട്ടാത്തത് ആയിരുന്നു കാരണം. ലേബർ ഓഫിസർ ഇടപെട്ട് നടത്തിയ ചർച്ചയിലായിരുന്നു 2,3 വാള്യം പുസ്തകം ഇറക്കുന്നതിനു ബണ്ടിൽ ഒന്നിന് ഇറക്കു കൂലി 40 പൈസ വീതവും കൂലി ഒരു ലോഡിനു 50 രൂപ വീതവും വർധന അനുവദിച്ചത്. അതനുസരിച്ച് തൊഴിലാളികൾക്കു 4000 രൂപ കിട്ടണം. 2 മാസം കഴിഞ്ഞിട്ടും വർധിച്ച തുക അനുവദിക്കാത്തതിൽ ആയിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.

