സമസ്ത ശതാബ്ദി; ആത്മീയ തീർഥാടന കേന്ദ്രമായി കുണിയ; 1000 ബസുകളുൾപ്പെടെ ലക്ഷത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങിയത് ചരിത്രമായി

കാസർകോട്: കേരളംകണ്ട സമ്മേളന ചരിത്രങ്ങളിൽ പുതിയ അധ്യായം ചേർത്ത് സമസ്തയുടെ ശതാബ്ദി സമ്മേളനം അരങ്ങേറുന്ന കുണിയ ആത്മീയ സമ്മേളനം ജനനിബിഡമായി . വെള്ളിയാഴ്ച 33,315 അംഗങ്ങളുടെ ക്യാമ്പ് തുടങ്ങുന്നതോടെ ലോകശ്രദ്ധയിലേക്ക് കടക്കുന്ന ഇസ്ലാമിക സമ്മേളനമായി സമസ്തയുടെ ശതാബ്ദി സംഗമം മാറും.
ജനശ്രദ്ധ പിടിച്ച് പറ്റാൻ ഉതകുന്ന രീതിയിലേക്ക് സമ്മേളനത്തെ ഉയർത്തുമെന്ന് ഉദ്ഘാടന വേദിയിൽ ഭാരവാഹികൾ പ്രഖ്യാപിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. 2024 ജനുവരി 28ന് ബംഗളൂരുവിലാണ് ശതാബ്ദി സമ്മേളനത്തിന് കുണിയ തിരഞ്ഞെടുക്കപ്പെട്ടത്. കുണിയയിൽ പുതുതായി ഉയർന്ന കുണിയ എജുക്കേഷനൽ ട്രസ്റ്റിന്റെ കോളജ് മൈതാനം സമ്മേളനത്തിന് തിരഞ്ഞെടുക്കപ്പെട്ടതോടെ ഒരുക്കം ആരംഭിച്ചിരുന്നു. സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ചുവടുതെറ്റാത്ത ചിട്ടകളിലൂടെ കുണിയ ശതാബ്ദി സമ്മേളനത്തിലേക്ക് വളരുകയായിരുന്നു. തിരഞ്ഞെടുക്കപ്പെട്ട 3133 വളന്റിയർമാരും സമസ്ത ഭാരവാഹികളും നിതാന്ത ജാഗ്രതയോടെ സമ്മേളന നഗരിയിൽ ഒരു വർഷത്തോളം സക്രിയമായി. 300 ഏക്കറോളം വരുന്ന കോളജ് മൈതാനത്തിൽ പന്തലുകൾ ഉയരാൻ തുടങ്ങിയതോടെ പൊതു ജനശ്രദ്ധയേറി. 1000 ബസുകളും ചെറുവാഹനങ്ങളും ഉൾപ്പെടെ ഒരു ലക്ഷത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങിയത് ചരിത്രമായി. ഉദ്ഘാടന സമ്മേളനത്തിലേക്ക് ശുഭ്രവസ്ത്രധാരികളുടെ അണമുറിയാത്ത പ്രവാഹം കുണിയയെ ഒരു ശുഭ്ര സാഗരമാക്കി മാറ്റും. മതസമ്മേളനത്തിനപ്പുറത്ത് എല്ലാ ജാതി, മതസ്ഥർക്കും കൗതുകവും അത്ഭുതവുമായി സമ്മേളനം മാറി.

