KSDLIVENEWS

Real news for everyone

ഗാസ ഒഴിപ്പിക്കല്‍: ഒരുക്കം തുടങ്ങി ഇസ്രയേല്‍, എതിര്‍പ്പുമായി രാജ്യങ്ങള്‍

SHARE THIS ON

വാഷിങ്ടണ്‍: ഗാസയില്‍നിന്ന് പലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള ഒരുക്കം തുടങ്ങി ഇസ്രയേല്‍. പലസ്തീൻ ജനതയും അന്താരാഷ്ട്രസമൂഹവും എതിർപ്പ് ശക്തമാക്കുമ്ബോഴാണ് ഇസ്രയേല്‍ ഭരണകൂടത്തിന്റെ നീക്കം.

ഗാസക്കാരെ വലിയതോതില്‍ കര, വ്യോമ, കടല്‍ മാർഗങ്ങളിലൂടെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ഇസ്രയേല്‍ നടത്തുന്നത്. അതേസമയം, നീക്കത്തിനെതിരേ ഈജിപ്ത് ശക്തമായ എതിർപ്പ് യു.എസിനെ അറിയിച്ചു. ട്രംപിന്റേത് ഗാസയില്‍ അധിനിവേശം നടത്താനുള്ള നീക്കമാണെന്ന് ഹമാസ് പ്രതികരിച്ചു. അടിയന്തര അറബ് ഉച്ചകോടി ചേർന്ന് ഗാസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെ ചെറുക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

ട്രംപ് ഭരണകൂടത്തിന്റെ നടപടികളില്‍ പ്രതിഷേധിച്ച്‌ ബുധനാഴ്ച യു.എസിലെ വിവിധ നഗരങ്ങളില്‍ പ്രതിഷേധക്കാർ റാലി നടത്തി. കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതും ട്രാൻസ്ജെൻഡർ വിരുദ്ധവുമായ ട്രംപിന്റെ നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു റാലി. ഇലോണ്‍ മസ്കിനെതിരേയും പ്രതിഷേധമുയർന്നു.

ചൊവ്വാഴ്ചയാണ് ഗാസയിലെ ജനങ്ങളെ പൂർണമായി ഒഴിപ്പിച്ച്‌ വിപുലമായ പുനർനിർമാണം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാല്‍, പുനർനിർമാണത്തിനായി പലസ്തീൻകാരെ ഗാസയില്‍നിന്ന് താത്കാലികമായി മാറ്റുകയെന്നതുമാത്രമാണ് ട്രംപിന്റെ പദ്ധതിയെന്ന് യു.എസ്. വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച അവകാശപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തില്‍ തകർന്ന കെട്ടിടാവശിഷ്ടങ്ങള്‍ നീക്കംചെയ്ത് ഗാസയെ പുനർനിർമിക്കാനുള്ള സഹായപദ്ധതിയാണ് ട്രംപിന്റേതെന്നും ഗ്വാട്ടിമാലയില്‍വെച്ച്‌ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇതേ അഭിപ്രായമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റും വാഷിങ്ടണില്‍ മാധ്യമങ്ങളോട് പങ്കുവെച്ചത്. ഗാസ ഇപ്പോള്‍ ആളുകള്‍ക്ക് ജീവിക്കാൻ സാധിക്കാത്ത ഇടമാണ്. അത്തരമൊരു സ്ഥലത്ത് കഴിയാൻ ആളുകളോട് ആവശ്യപ്പെടുന്നത് മനുഷ്യത്വരഹിതമാണെന്നും അവർ പറഞ്ഞു.

ട്രംപിന്റെ നിർദേശത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സ്വാഗതംചെയ്തിരുന്നു. എന്നാല്‍, ഗാസക്കാരെ ഒഴിപ്പിക്കുന്നത് പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതല്‍ കലുഷിതമാക്കുമെന്നായിരുന്നു ഈജിപ്ത്, ജോർദാൻ അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്.

വംശീയ ഉന്മൂലനം ഒഴിവാക്കണം -ഗുട്ടറെസ്

ഗാസയില്‍ വംശീയ ഉന്മൂലനം സംഭവിക്കാൻ പാടില്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറെസ്. ഇസ്രയേല്‍-പലസ്തീൻ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടത്. അന്താരാഷ്ട്രനിയമങ്ങള്‍ എല്ലാ രാജ്യങ്ങളും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!