കുറച്ചുകൂടി നേരത്തെ ആവാമായിരുന്നു: എറണാകുളത്തും തൃശൂരും വൈകിനൽകിയ അവധി പ്രഖ്യാപനത്തില്‍ കളക്ടര്‍മാര്‍ക്ക് വിമര്‍ശനം

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടയില്‍ എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാർ ഇന്ന് രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചർച്ച കൊഴുക്കുന്നു.
ഇരു ജില്ലകളിലെയും കളക്ടർമാരുടെ ഫെയ്സ്ബുക്ക് പേജുകളില്‍ വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും കമന്റ് പ്രളയമാണ്.
വൈകി അവധി പ്രഖ്യാപിച്ചതിനെതിരെയുള്ള വിമർശനങ്ങളും രസകരമായ ട്രോളുകളുമാണ് ഇതില്‍ ഭൂരിഭാഗവും. സ്കൂള്‍ ബസ് കയറാനും ട്യൂഷൻ ക്ലാസുകളില്‍ പോകാനുമായി കുട്ടികള്‍ പകുതി വഴിയിലെത്തിയപ്പോഴാണ് പലരും അവധി വിവരമറിഞ്ഞത്. ഇതോടെ കുട്ടികള്‍ സുരക്ഷിതമായി തിരികെ വീട്ടിലെത്തുന്നതുവരെ മാതാപിതാക്കള്‍ കടുത്ത ആശങ്കയിലായി.
ട്രെയിനിലും ബസിലും കയറി ദൂരസ്ഥലങ്ങളിലേക്ക് യാത്ര തിരിച്ച മുതിർന്ന വിദ്യാർത്ഥികളും രാവിലെ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റോപ്പിലും എത്തിയപ്പോഴാണ് അവധിയെക്കുറിച്ച് അറിഞ്ഞത്. അവധി പ്രഖ്യാപനം കുറച്ചുകൂടി നേരത്തെയാക്കാമായിരുന്നു എന്നാണ് പലരുടെയും ആക്ഷേപം. ഇതിനിടയില്‍ കൗതുകമുണർത്തുന്ന ചില കമന്റുകളും പ്രത്യക്ഷപ്പെട്ടു. കളക്ടർ മഴയെ തോല്‍പ്പിച്ചു എന്ന് കമൻറിട്ടവരും ഇക്കൂട്ടത്തിലുണ്ട്.

