പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടര്‍ക്കെതിരേ നടപടി, രണ്ടാഴ്ച നിര്‍ബന്ധിത അവധി
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ നടപടി. സീനിയര്‍ ഗൈനക്കോളജിസ്റ്റ് തങ്കം കോശിയോട് രണ്ടാഴ്ച നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഡോക്ടർക്കെതിരേ നടപടി ആവശ്യപ്പെട്ട് അപർണയുടെ ബന്ധുക്കള്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് നടപടി.
കളക്ടറും ജില്ലാ പോലീസ് മേധാവിയും ആശുപത്രിയിലെത്തി മരിച്ച അപര്‍ണയുടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.. തുടര്‍ന്ന് അപര്‍ണയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി.
കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ (21) ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് നവജാത ശിശു ചൊവ്വാഴ്ച വൈകീട്ട് മരിച്ചിരുന്നു. ഡോക്ടറുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രസവസമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും വിദ്യാര്‍ഥികളാണ് ഓപ്പറേഷന്‍ നടത്തിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.