മണിപ്പുരിൽ കലാപത്തിന് അറുതിയില്ല; വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി

ഇംഫാൽ∙ 24 മണിക്കൂറിനിടെ മണിപ്പുരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. പൊലീസ് ഉദ്യോഗസ്ഥനും പതിനേഴുകാരനുമുൾപ്പെടെയാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. നിരവധിപ്പേർക്ക് പരുക്കേറ്റു. ബിഷ്‌ണുപുർ, ചുരാചന്ദ്പുർ ജില്ലകളിലാണ് വെടിവയ്പ്പുണ്ടായത്. മരിച്ചവരിൽ രണ്ടുപേർ കുക്കി വിഭാഗത്തിൽനിന്നുള്ളവരും ഒരാൾ മെയ്തെയ് വിഭാഗത്തിലെയാളുമാണ്. കലാപത്തിൽ ആളുകൾ തമ്മിൽ അക്രമവും വെടിവയ്പ്പുമുണ്ടായപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു പതിനേഴുകാരന് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. ബിഷ്ണുപുർ ജില്ലയിലെ കങ്‌വൈ പ്രദേശത്താണ് ഇനിയും കലാപം നിയന്ത്രിക്കാൻ സാധിക്കാത്തതെന്ന് ആർമി ഉദ്യോഗസ്ഥർ അറിയിച്ചു. ഇരുവിഭാഗങ്ങളും താമസിക്കുന്ന ഇവിടെ കലാപം രൂക്ഷമാണ്. മണിപ്പുർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ എംപിമാർ മണിപ്പുർ സന്ദർശിക്കുന്നതിനിയാണ് വീണ്ടും കലാപമുണ്ടാകുന്നത്. എംപിമാരുടെ സംഘം നിരവധി ക്യാംപുകൾ സന്ദർശിച്ച് ജനങ്ങളുമായി സംസാരിച്ചിരുന്നു. മണിപ്പുർ ഗവർണർ അനുസൂയ യുകിയെ കാര്യങ്ങൾ ബോധിപ്പിച്ചു. ബിരേൻ സിങ്ങ് സർക്കാരിലുണ്ടായ വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടതായും മണിപ്പൂർ സന്ദർശിച്ച ഇടതുപക്ഷ എംപിമാരിൽ ഒരാളായ ജോൺ ബ്രിട്ടാസ് ട്വിറ്ററിൽ കുറിച്ചു. മണിപ്പുരിൽ മേയ് മൂന്നിന് തുടങ്ങിയ കലാപത്തിൽ 120 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 3,000 പേർക്ക് പരുക്കേറ്റു

