റിഫ മരിച്ചയുടന്‍ ലൈവ്, റൂം ഷെയര്‍ചെയ്ത സുഹൃത്തിന്റെ മിസ്സിങ്; ദുരൂഹതകള്‍ ചൂണ്ടിക്കാട്ടി അഭിഭാഷകന്

കോഴിക്കോട്: വ്ലോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവിനെതിരെ വെളിപ്പെടുത്തലുമായി അഭിഭാഷകൻ രംഗത്ത്. വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് അഭിഭാഷകൻ പി റഫ്താസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ദുബായിൽ നിന്ന് കിട്ടിയ സർക്കാർ രേഖകളിൽ റിഫയുടെ മൃതദേഹത്തിൽ കഴുത്തിന്റെ ഭാഗത്ത് പാടുകൾ കാണപ്പെടുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നതായി അഭിഭാഷകൻ റഫ്താസ് വെളിപ്പെടുത്തി.
റിഫയുടെ മരണത്തിൽ ദുരൂഹതയുണ്ട് എന്നാണ് അഭിഭാഷകനും പറയുന്നത്. റിഫ മരിച്ച ഉടൻ തന്നെ കരഞ്ഞു കൊണ്ട് ഭർത്താവ് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത് ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ആരോപണം.
റിഫയുടെ സഹോദരനും ബന്ധുക്കളും ദുബായിലുണ്ട്. റിഫ ഒരു പൊട്ടത്തരം ചെയ്തു, അവൾ ആശുപത്രിയിലാണ് എന്നാണ് മരണത്തിന് പിന്നാലെ മെഹ്നാസ് സഹോദരനോട് പറഞ്ഞത്. എന്നാൽ സഹോദരൻ എത്തിയപ്പോൾ കാണുന്നത് എല്ലാം കഴിഞ്ഞ് ആംബുലൻസിൽ കയറ്റുന്നതാണ്. പറയുന്ന കാരണങ്ങളൊന്നും വിശ്വസനീയമല്ല. സമയത്തിലും വ്യത്യാസമുണ്ട്. മരിച്ച മൂന്ന് കഴിഞ്ഞ് പോയ ആൾ പിന്നെ ഒരു സംസാരമോ ബന്ധുക്കളുമായി നടത്തിയിട്ടില്ല. സ്വന്തം കുട്ടിയെ പോലും കാണാൻ വന്നിട്ടില്ല. റിഫയുടെ ഫോൺ ഇപ്പോഴും മിസ്സിങ്ങാണ്. അത് മെഹ്നാസിന്റെ കൈയിലാണെന്ന് അഭിഭാഷകൻ പറഞ്ഞു.

