ദേശീയപാതാ വികസനം: ഭൂമി ഏറ്റെടുക്കലിനായി 21,583 കോടി രൂപ നഷ്ടപരിഹാരം നല്‍കിയെന്ന് മന്ത്രി റിയാസ്

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് | ഫോട്ടോ: പി. പ്രമോദ് കുമാർ / മാതൃഭൂമി
തിരുവനന്തപുരം: ദേശീയപാത വികസനപദ്ധതിയുടെ ഭാഗമായി 21,583 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് സമീപകാലത്ത് ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കല്‍ നടന്ന പദ്ധതിയാണ് ദേശീയപാത വികസനം. 1078.22 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിയ്ക്കായി ഏറ്റെടുത്തത്. 51,780 പേര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചതായും മന്ത്രി പറഞ്ഞു.
നവീകരിച്ച കാട്ടാക്കട ആമച്ചല്‍ – ചായ്ക്കുളം മൈലോട്ടുമൂഴി റോഡിന്റെയും കാട്ടാക്കട ടൗണ്‍ വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലിന്റെ അതിര്‍ത്തി കല്ലിടലിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തി 3.50 കോടി രൂപ ചെലവഴിച്ചാണ് കാട്ടാക്കട നിയോജക മണ്ഡലത്തിലെ ആമച്ചല്‍ – ചായ്ക്കുളം മൈലോട്ടുമുഴി റോഡ് ആധുനികരീതിയില്‍ നവീകരിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
100 കോടിയുടെ ബജറ്റാണ് കാട്ടാക്കട ടൗണ്‍ വികസനത്തിനായി വകയിരുത്തിയിട്ടുള്ളത്. മൂന്ന് ഘട്ടമായാണ് കാട്ടാക്കട ടൗണ്‍ വികസനം നടപ്പിലാക്കുക.

