പറ്റിയ അബദ്ധം തിരുത്തി തൃക്കാക്കര നിറഞ്ഞ നൂറിലെത്തും; കെ.വി തോമസ് വികസന പക്ഷത്ത്- മുഖ്യമന്ത്രി

എറണാകുളം തൃക്കാക്കര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചരണം ഉദ്‌ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
കൊച്ചി: ഉപതിരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിക്കുന്ന തരത്തില്‍ തൃക്കാക്കര മണ്ഡലത്തിലെ ജനങ്ങള്‍ പ്രതികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
അതിന്റെതായ വേവലാതികള്‍ യു.ഡി.എഫ്. ക്യാമ്പുകളില്‍ പ്രകടമാണ്. കേവലം ഒരു മണ്ഡലത്തിലെ നിയമസഭാ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള മത്സരമാണിതെങ്കിലും അതിനപ്പുറം മാനങ്ങളുള്ള ഒന്നായി തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയിലെ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉപതിരഞ്ഞെടുപ്പ് ഇടതിന് അസുലഭ അവസരമാണ്. കേരളം ഒന്നാകെ ആഗ്രഹിക്കുന്ന പോലെ എല്‍.ഡി.എഫിന്റെ 99 സീറ്റുകള്‍ തൃക്കാക്കര തിരഞ്ഞെടുപ്പോടെ 100 -ലേക്ക് എത്തും. കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുള്ള അവസരമാണ് തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് കൈവന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരേ നിരന്തരം അക്രമം നടക്കുകയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഇതിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാനല്ല മറിച്ച് പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തെ മതനിരപേക്ഷ ചിന്താഗതിക്കാര്‍ ഈ കാടത്തത്തിതിരേ അണിനിരക്കണം. എന്നാല്‍ ഈ ആക്രമണങ്ങളെ വാക്കാല്‍ പോലും നേരിടാന്‍ കോണ്‍ഗ്രസിനാകുന്നില്ല. അവര്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്. ദുഷ്‌ചെയ്തികള്‍ ചെയ്യുന്നവരുടെ ‘ബി’ ടീമായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

