കണ്ടെത്തിയ ദൗർബല്യങ്ങൾ തിരുത്തലിന് വിധേയമാക്കി പാർട്ടിയെ കരുത്തുറ്റതാക്കി മാറ്റും; എം.വി ഗോവിന്ദൻ

കോഴിക്കോട്: കണ്ടെത്തിയ ദൗർബല്യങ്ങൾ തിരുത്തൽ പ്രക്രിയക്ക് വിധേയമാക്കി പാർട്ടിയെ കരുത്തുറ്റതാക്കി മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിപിഎം വിപുലീകൃത സംസ്ഥാന സമിതിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വർഗീയതയ്ക്കെതിരെ പോരാട്ടം തുടരുമെന്നും ആധുനികത ഉൾപ്പെടുത്തി പാർട്ടി വിദ്യാഭ്യാസം ശക്തിപ്പെടുത്തുമെന്നും അതിന് പ്രത്യേക ആപ്പുകൾ സജീകരിക്കണമെന്നും പ്രത്യശാസ്ത്രപരമായ അല്ലാത്തതോ ആയ സംശയങ്ങൾ ഏതൊരു സഖാവിനും അപ്പപ്പോൾ ധുരീകരിക്കാൻ ആപ്പിൽ സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ രംഗത്ത് വലതുപക്ഷ ശക്തികളും വർഗീയ ശക്തികളും നടത്തുന്ന പ്രചാരണത്തെ നേരിടലും പാർട്ടിയുടെ പ്രധാന ഉന്നമാണ്. ചർച്ചകളിൽ വിമർശനമുണ്ട് എന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഞങ്ങൾ ആമുഖമായി പറഞ്ഞത് വിമർശനവും സ്വയം വിമർശനവും വേണമെന്നാണ്. മതാഘോഷ പരിപാടികൾ എല്ലാവരുടേതുമാക്കും. സംഘടനാപരമായ പോരായ്മകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ പ്രതിനിധികൾ ചുണ്ടിക്കാട്ടിയിട്ടുണ്ട്. വലതുപക്ഷ വൽക്കരണത്തെ നേരിടാൻ ഗവേഷണപരമായ കാര്യങ്ങൾ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് രാത്രി സംസ്ഥാന സെക്രട്ടേറിയറ്റ് ചേർന്ന് രേഖ അന്തിമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

