34,000 കോടിയുടെ ബാങ്ക് തട്ടിപ്പ്: ഡി.എച്ച്.എഫ്.എല്‍ മുൻ ഡയറക്ടര്‍ ധീരജ് വധാവൻ അറസ്റ്റില്‍

ന്യൂഡല്‍ഹി: ബാങ്ക് കണ്‍സോർട്യത്തെ കബളിപ്പിച്ച് 34,000 കോടി രൂപ തട്ടിയെടുത്ത കേസില്‍ ദീവാൻ ഹൗസിങ് ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ് (ഡി.എച്ച്.എഫ്.എല്‍) മുൻ ഡയറക്ടർ ധീരജ് വധാവനെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി മുംബൈയില്‍ അറസ്റ്റിലായ ഇയാളെ ചൊവ്വാഴ്ച പ്രത്യേക കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
അറസ്റ്റില്‍നിന്ന് സംരക്ഷണം നല്കി ബോംബെ ഹൈകോടതി ഉത്തരവിന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് നടപടി. 17 അംഗ ബാങ്ക് കണ്‍സോർട്യത്തിലെ യൂനിയൻ ബാങ്കിന്റെ പരാതിയില്‍ ധീരജ്, സഹോദരൻ കപില്‍, അജയ് നവന്ദർ എന്നിവരെ 2022 ജൂലൈയില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് കാട്ടി ഡിസംബറില്‍ പ്രത്യേക കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു. ഇത് ഡല്‍ഹി ഹൈകോടതി ശരിവെച്ചു.
സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് ജാമ്യം റദ്ദാക്കി. മറ്റൊരു കേസില്‍ ചികിത്സക്കായി ധീരജിന് ബോംബെ ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഈവർഷം മേയ് രണ്ടിന് സ്ഥിരജാമ്യം നല്കി. സി.ബി.ഐ അറസ്റ്റിനുള്ള സംരക്ഷണം ഒരാഴ്ച കൂടി നീട്ടി നല്കി. ഈ കാലാവധി പൂർത്തിയായതിനെ ഈ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്. ബാങ്ക് കണ്‍സോർട്യത്തില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വഞ്ചിച്ചുവെന്നാണ് കേസ്.

