ഒന്‍പതു മണിക്കൂറിനു ശേഷം അൻവർ ഇഡി ഓഫിസിനു പുറത്തേക്ക്, ബുധനാഴ്ചയും ചോദ്യം ചെയ്യൽ

“കൊച്ചി∙ കര്‍ണാടകയിലെ ക്വാറി പണമിടപാടില്‍ 50 ലക്ഷം തട്ടിയെടുത്തെന്ന പരാതിയില്‍ പി.വി. അന്‍വര്‍ എംഎല്‍എയെ ബുധനാഴ്ചയും ചോദ്യംചെയ്യും. എംഎല്‍എയെ ഇഡി ഓഫിസില്‍ ചൊവ്വാഴ്ച ഒന്‍പതു മണിക്കൂര്‍ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. ക്വാറി ഇടപാട് കൂടാതെ, സ്വര്‍ണ ഇടപാടുകള്‍, ആഫ്രിക്കയിലെ ബിസിനസ് സംബന്ധിച്ച വിവരങ്ങളും തേടിയതായാണു വിവരം. കൊച്ചി ഇഡി ഒാഫിസിലാണ് ചോദ്യംചെയ്യല്‍.
കർണാടക ബൽത്തങ്ങാടി താലൂക്കിൽ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തു പ്രവാസി എൻജിനീയറിൽ നിന്നു 50 ലക്ഷം രൂപ വാങ്ങി ലാഭ വിഹിതം നൽകാതെ വഞ്ചിച്ചെന്നാണു കേസ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനാണ് ഇഡി ചോദ്യം ചെയ്യുന്നത്.
സംഭവത്തിൽ തിങ്കളാഴ്ചയും പി.വി.അൻവറിനെ ഇഡി ചോദ്യം ചെയ്തിരുന്നു. പി.വി.അൻവർ പ്രതിയായ ക്രഷർ തട്ടിപ്പുക്കേസ് സിവിൽ സ്വഭാവമുള്ളതാണെന്നു കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് കോടതി തള്ളി അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു”

