അടുത്തറിഞ്ഞ ആളെന്ന നിലയിൽ മഅ്ദനിയുടെ നിരപരാധിത്വത്തെക്കുറിച്ച് നല്ല ബോധ്യമുണ്ട് -കെ.ടി. ജലീൽ

കൊച്ചി: മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഇന്ത്യന്‍ചരിത്രം പരിശോധിച്ചാല്‍ മഅ്ദനിയോളം മികച്ച ഉദാഹരണം വേറെയില്ലെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍. മഅ്ദനിയുടെ രണ്ടാം ജയില്‍വാസം 10 വര്‍ഷം തികയുന്ന ദിനത്തില്‍ ‘അനീതിയുടെ വിലങ്ങഴിക്കൂ’ മുദ്രാവാക്യത്തില്‍ നടന്ന സമൂഹമാധ്യമ പ്രതിഷേധത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിചാരണ വേഗത്തിലാക്കി കേസില്‍ വിധിപറയുകയാണ് വേണ്ടത്. നീതിയുടെ വൈകിപ്പോക്ക് ജനാധിപത്യ ധ്വംസനവും ഭരണഘടനവിരുദ്ധവുമാണ്. മഅ്ദനിയെ അടുത്തറിയാനും ബന്ധം പുലര്‍ത്താനും കഴിഞ്ഞയാളെന്ന നിലയില്‍ അദ്ദേഹത്തിെന്റ നിരപരാധിത്വത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിചാരണയില്ലാതെ അന്യായ തടവും അനന്തമായ ജയില്‍വാസവും നീതിനിഷേധമാണെന്നും മഅ്ദനിക്കുവേണ്ടി ഉയരുന്ന ശബ്ദം നീതിക്കായുള്ളതാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
”ഔദാര്യത്തിനായി കേഴുന്നില്ല, ദയക്കായി യാചിക്കുന്നുമില്ല; നീതിക്കായി പോരാടുകയാണ്, ആത്മാവ് കൂടൊഴിയുംമുമ്ബ് നീതിയുടെ സൂര്യന്‍ ഉദിച്ചെങ്കില്‍…” ബംഗളൂരുവില്‍നിന്ന് മഅ്ദനി ഫേസ്ബുക്ക് പേജില്‍ പ്രതികരിച്ചു.
എ.എം. ആരിഫ് എം.പി, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ദലിത് ആക്ടിവിസ്റ്റ് കെ.കെ. കൊച്ച്, ജാമിഅ സമരനായിക ലദീദ ഫര്‍സാന, ആയിഷ റെന്ന, കടക്കല്‍ ജുനൈദ്, ശ്രീജ നെയ്യാറ്റിന്‍കര, റാസിഖ് റഹീം, നാസര്‍ മാലിക്, കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി, ജാഫര്‍ അലി ദാരിമി, തോമസ് മാഞ്ഞൂരാന്‍, യു.കെ. അബ്ദുല്‍റഷീദ് മൗലവി, ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ അല്‍ഹാജ് മുഹമ്മദ് നദീര്‍ മൗലവി, ചേരമാന്‍ മസ്ജിദ് ഇമാം സൈഫുദ്ദീന്‍ മൗലവി, വി.എം. അലിയാര്‍, മജീദ് ചേര്‍പ്പ് എന്നിവരും പരിപാടിയില്‍ പങ്കാളികളായി.