പാകിസ്ഥാനിൽ പള്ളിയിൽ ബോംബ് സ്ഫോടനം; ഏഴ് പേർ കൊല്ലപ്പെട്ടു; 30 പേർക്ക് പരിക്ക്

പെഷവാർ: പാകിസ്ഥാനിൽ പള്ളിയിൽ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപമാണ് പള്ളി സ്ഥിതി ചെയ്തിരുന്നത്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കൊഹാത് ജില്ലയിലാണ് ബോംബാക്രമണം നടന്നത്.
പരിക്കേറ്റവരിൽ ഭൂരിഭാഗവും പള്ളിയിൽ നമസ്കരിക്കുന്നവരായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിൽ സമീപത്തുള്ള കടകൾക്കും വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചതായി പൊലീസ് പറഞ്ഞു. സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ പള്ളിയുടെ മേൽക്കൂര തകർന്നതായി കാണാം. രക്ഷാപ്രവർത്തകരും പ്രദേശവാസികളും പരിക്കേറ്റവരെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തു കൊണ്ടിരിക്കുകയാണ്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സമീപ വർഷങ്ങളിൽ പാകിസ്ഥാനിലെ താലിബാൻ സംഘം പൊലീസിനും സാധാരണക്കാർക്കും നേരെയുള്ള ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. 2023ൽ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിലെ ഒരു പള്ളിക്കുള്ളിൽ നടന്ന ഒരു ചാവേർ ബോംബാക്രമണത്തിൽ 101 പേർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാനിൽ നിന്ന് വേറിട്ട സംഘമാണ് പാകിസ്ഥാനിലെ താലിബാൻ. 2021ൽ അധികാരത്തിൽ തിരിച്ചെത്തിയ താലിബാനുമായി സഖ്യത്തിലാണ് പാകിസ്ഥാൻ താലിബാൻ.

