എസ്എംഎ രോഗികൾക്ക് ആശ്വാസം; 15 ലക്ഷത്തിന്റെ ശസ്ത്രക്രിയ തിരു. മെഡി. കോളജിൽ

“തിരുവനന്തപുരം∙ എസ്എംഎ രോഗികൾക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. എസ്എംഎ ബാധിച്ച കുട്ടികള്‍ക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് ശസ്ത്രയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി ഓര്‍ത്തോപീഡിക് വിഭാഗത്തില്‍ പ്രത്യേക സംവിധാമൊരുക്കും. പ്രത്യേകമായി ഓപ്പറേഷന്‍ ടേബിള്‍ സജ്ജമാക്കും. സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം രൂപ ചെലവുവരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എസ്എംഎ ബാധിച്ച കുട്ടികള്‍ക്കായി സ്‌പൈന്‍ സ്‌കോളിയോസിസ് ശസ്ത്രക്രിയ ആരംഭിക്കുന്നതിനായി മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. നട്ടെല്ലിന്റെ വളവ് സര്‍ജറിയിലൂടെ നേരയാക്കുന്നതാണ് സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറി. 8 മുതല്‍ 12 മണിക്കൂര്‍ സമയമെടുക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണിത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിലവില്‍ 300 ഓളം സ്‌പൈന്‍ സ്‌കോളിയോസിസ് സര്‍ജറികള്‍ നടത്തിയതിന്റെ അനുഭവ പരിചയവുമായാണ് പുതിയ സംരംഭത്തിലേക്കു കടക്കുന്നത്. എസ്എംഎ ബാധിച്ച കുട്ടികള്‍ക്കു സ്വകാര്യ ആശുപത്രിയില്‍ മാത്രം ചെയ്തിരുന്ന സര്‍ജറിയാണ് മെഡിക്കല്‍ കോളജിലും യാഥാര്‍ഥ്യമാക്കുന്നത്. എന്‍എച്ച്എം വഴി അനസ്തീഷ്യ ഡോക്ടറുടെ സേവനം അധികമായി ലഭ്യമാക്കും.

