പരസ്യവിചാരണയെത്തുടർന്ന് യുവതിയുടെ ആത്മഹത്യ: കുറിപ്പ് നിര്‍ണായകമായി; സുഹൃത്തിനെ ബന്ധപ്പെടാനായില്ല

പിണറായി: ആൾക്കൂട്ട വിചാരണയെത്തുടർന്ന് ഭർത്തൃമതിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവായ സുഹൃത്തിന്റെ മൊഴിയെടുക്കാനുള്ള ശ്രമം പോലീസ് ഊർജിതമാക്കി. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന ഇദ്ദേഹത്തെ പലതരത്തിലും ബന്ധപ്പെടാൻ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കഴിഞ്ഞദിവസമാണ് കായലോട് പറമ്പായിയിൽ റസീനാ മൻസിലിൽ റസീനയെ (40) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആൾക്കൂട്ട വിചാരണയാണ് കാരണമെന്ന ആത്മഹത്യാക്കുറിപ്പിലെ സൂചനയുടെ അടിസ്ഥാനത്തിൽ എസ്ഡിപിഐ പ്രവർത്തകരായ പറമ്പായിയിലെ എംസി മൻസിലിൽ വി.സി. മുബഷിർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടിയിൽ വി.കെ. റഫ്നാസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ റിമാൻഡിലാണ്.
ഞായറാഴ്ച വൈകീട്ട് കായലോട് അച്ചങ്കര പള്ളിക്കുസമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് ഇവർ ചോദ്യംചെയ്തിരുന്നു. റസീനയെ വീട്ടിലേക്കയച്ചശേഷം ഒപ്പമുണ്ടായിരുന്ന യുവാവിനെ കൈയേറ്റം ചെയ്യുകയും കൂട്ടവിചാരണ നടത്തുകയും ചെയ്തു. എസ്ഡിപിഐ ഓഫീസിൽ എത്തിച്ചശേഷം ഇരുവരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തിയശേഷമാണ് യുവാവിനെ രാത്രി വൈകി വിട്ടയച്ചത്. യുവാവിന്റെ ഫോണും ടാബും പ്രതികളിൽനിന്ന് പിന്നീട് പോലീസ് പിടിച്ചെടുത്തിരുന്നു.

