കെജ്രിവാളിനെ പൂട്ടാനുള്ള അവസാന വഴിയോ റെയ്ഡ്; 2024-ല്‍ കെജ്രിവാള്‍-മോദി പോരാട്ടമെന്ന് സിസോദിയ

ന്യൂഡല്‍ഹി : മൂന്നാം തവണയും ഭരണം എത്തിപ്പിടിക്കുകയെന്നത് മോദിയെ സംബന്ധിച്ച് അത്ര എളുപ്പമല്ലെന്ന വിലയിരുത്തലിലാണ് ദേശീയ രാഷ്ട്രീയം മുന്നോട്ട് പോവുന്നത്. കോണ്‍ഗ്രസിന് മാത്രമായി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയെന്നത് നടക്കുന്ന കാര്യമല്ലെന്ന് പാര്‍ട്ടി നേതൃത്വങ്ങള്‍ക്കുമറിയാം. മഹാസഖ്യമെന്നത് ഏറെ ചര്‍ച്ചയാവുന്നത് അതുകൊണ്ടു തന്നെയാണ്. ഒപ്പം അതിനെ ചെറുതല്ലാതെ ബി.ജെ.പി ഭയക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് സത്യം. അതിന് ഏത് വിധേനയും തടയിടുക എന്ന ലക്ഷ്യമിട്ടാണ് സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ മോദി തുറന്ന് വിട്ടിരിക്കുന്നതെന്ന വാദമാണ് പ്രതിപക്ഷമുയര്‍ത്തുന്നത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ വരെ സി.ബി.ഐ റെയ്ഡിന് ഇരയാക്കിയതോടെ ഏറെ ജാഗ്രതയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
2024-ല്‍ മഹസഖ്യമെന്നത് യഥാര്‍ഥ്യമാവുകയാണെങ്കില്‍ അതിന് മുന്നിലുണ്ടാവുക ആം ആദ്മി പാര്‍ട്ടിയും കെജ്രിവാളും മമതയുമടക്ക മുള്ളവരാണെന്ന് വ്യക്തമായ ബോധ്യമുണ്ട് ബി.ജെ.പി നേതൃത്വത്തിന്. ബിഹാറിലടക്കമള്ള രാഷ്ട്രീയ മാറ്റം ബി.ജെ.പിയെ ആശങ്കയിലാക്കിയിട്ടുമുണ്ട്. ഡല്‍ഹിയില്‍ മാത്രം ഒതുങ്ങിക്കൂടുമെന്ന് കരുതിയിരുന്ന ആം ആദ്മി പഞ്ചാബിലേക്കും അത് വഴി മറ്റ് സംസ്ഥാനങ്ങളേയും ലക്ഷ്യമിടുമ്പോള്‍ തങ്ങളെ മോദി ഭയക്കുന്നുവെന്ന് പറയുന്നു ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
ഒപ്പം 2024-ലോക്‌സഭാ തിരഞ്ഞെടുപ്പ് കെജ്രിവാള്‍-മോദി പോരാട്ടമായിരിക്കുമെന്നും മനീഷ് സിസോദിയ പറയുന്നു. മദ്യ നയവുമായി ബന്ധപ്പെട്ടാണ് സിസോദിയ അടക്കമുള്ളവര്‍ക്കെതിരേ സി.ബി.ഐ എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്. എന്നാല്‍ മദ്യ നയം സുതാര്യതയിലാണെന്നും മോദിയുടെ ലക്ഷ്യം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന കെജ്രിവാള്‍ സര്‍ക്കാരിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ വികസനത്തെ തടസ്സപ്പെടുത്തുകയാണെന്നും സിസോദിയ ആരോപിക്കുന്നു.

