ആര്‍എസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ: ഗവര്‍ണര്‍ ക്കെതിരെ ബാനര്‍ കെട്ടി എസ്എഫ്ഐ

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്ര വിവാദത്തില്‍ സർക്കാർ-ഗവർണ്ണർ പോര് മുറുകുന്നതിനിടെ ഗവർണർ ക്കെതിരെ ബാനർ കെട്ടി എസ്എഫ്ഐ.
തിരുവനന്തപുരം പാളയത്തെ സംസ്കൃത കോളേജിലാണ് ‘ആർഎസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ’ എന്ന് എഴുതിയ ബാനർ എസ്എഫ്ഐ പ്രവർത്തകർ കെട്ടിയത്.
രാജ്ഭവൻ ഔദ്യോഗിക പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെക്കുന്നതിനെ നിയമ നടപടി നേരിടാനാണ് സർക്കാർ നീക്കം. നിയമ സാധ്യത പരിശോധിക്കാൻ സർക്കാർ നിയമ വകുപ്പിന്റെ നിലപാട് തേടി. നിയമ പരിശോധനക്ക് ശേഷം സർക്കാർ നിലപാട് രാജ്ഭവനെ അറിയിക്കും. ഇന്നലെ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് കുട്ടികള്‍ക്കുള്ള സർട്ടിഫിക്കറ്റ് വിതരണചടങ്ങില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തില്‍ ഗവർണ്ണർ പുഷ്പാർച്ചന നടത്തിയതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാക്കൗട്ട് നടത്തിയിരുന്നു.
ഗവർണ്ണർ പങ്കെടുക്കേണ്ട ഔദ്യോഗിക പരിപാടികള്‍ രാജ്ഭവനില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ചും സർക്കാർ പരിഗണിക്കുന്നുണ്ട്. പക്ഷെ പ്രോട്ടോക്കോള്‍ പ്രകാരം ഗവർണ്ണർ പങ്കെടുക്കേണ്ട സർട്ടിഫിക്കറ്റ് വിതരണം അടക്കം എങ്ങനെ രാജ്ഭവനില്‍ നിന്ന് ഒഴിവാക്കുമെന്ന പ്രശ്നമുണ്ട്.
ഗവർണ്ണറുടെ അധികാര പരിധികള്‍ ഈ വർഷം തന്നെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനും സർക്കാർ തീരുമാനിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഗവർണർമാർ സർക്കാറുകളുടെ അസ്ഥിരപ്പെടുത്തുന്നതടക്കം സിലബസിൻറെ ഭാഗമാക്കും. കേരളം അടക്കം ബിജെപി ഇതര സർക്കാറുകളുള്ള സംസ്ഥാനങ്ങളിലെ ഗവർണ്ണർമാരുടെ ഇടപെടലുകളടക്കം പാഠഭാഗമാകും. ഈ വർഷം പത്താംക്ലാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ വിഷയം പഠിപ്പിക്കും. പിന്നാലെ ഹയർസെക്കണ്ടറിയിലും പാഠം ഉള്‍പ്പെടുത്തും.

