ഏപ്രിലില്‍ കൊല്ലപ്പെട്ടു; എസ്ഡിപിഐ നേതാവ് ഹർത്താൽ നഷ്ടം നികത്തണമെന്ന് നോട്ടിസ്

പാലക്കാട്∙ കഴിഞ്ഞ ഏപ്രിലിൽ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് സുബൈർ, 5 മാസങ്ങൾക്ക് ശേഷം നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിലുണ്ടായ നഷ്ടം നികത്തണമെന്ന് റവന്യൂ വകുപ്പ്. ഹർത്താലിനെ തുടർന്നുണ്ടായ 5.2 കോടി രൂപയുടെ ബാധ്യത തീർക്കാൻ സുബൈറിന്റെ പേരിലുള്ള 5 സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുന്നതിനാണ് നോട്ടിസ് പതിപ്പിച്ചത്.
കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ രോഗാവസ്ഥയിൽ റോഡിലേക്കിറങ്ങേണ്ടി വരുമെന്ന് സുബൈറിന്റെ കുടുംബം പറയുന്നു. 2022 ഏപ്രിൽ പതിനഞ്ചിനാണ് കാറിലെത്തിയ സംഘം വീടിന് സമീപത്തായി സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. നേതാക്കളുടെ കൂട്ട അറസ്റ്റില്‍ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആചരിച്ചത് സെപ്റ്റംബർ 23നാണ്. ഈ ഹർത്താലിൽ വ്യാപകമായി പൊതുമുതൽ നശിപ്പിച്ചതിന് ഭാരവാഹികളിൽനിന്ന് നഷ്ടം ഈടാക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. തുടര്‍ന്നാണ് ഹർത്താലിന് അഞ്ച് മാസം മുൻപ് കൊല്ലപ്പെട്ട സുബൈറും നഷ്ടം നികത്താന്‍ ബാധ്യസ്ഥനെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.

