ലാവലിൻ കേസ് വീണ്ടും മാറ്റിവെച്ചു; കേസ് മാറ്റിവെക്കുന്നത് ഇത് 26ാം തവണ

ന്യൂഡൽഹി: എസ്.എൻ.സി ലാവലിൻ കേസിൽ പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ സിബിഐ നൽകിയ ഹർജി ഇന്ന് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് സിബിഐ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. സിബിഐയുടെ ആവശ്യം പരിഗണിച്ച കോടതി കേസ് ഏപ്രിൽ ആറിലേക്ക് മാറ്റിവെച്ചു. ഇത് 26ാം തവണയാണ് ഹർജി പരിഗണിക്കുന്നത് നീട്ടിവയ്ക്കുന്നത്.
സിബിഐയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ ഇന്ന് കോടതിയിൽ ഹാജരായിരുന്നില്ല. അഡീഷണൽ സോളിസിറ്റർ ജനറൽ ആണ് ഇന്ന് ഹാജരായത്. അടുത്ത ആഴ്ച മുഴുവൻ സമയവും കേസ് കേൾക്കുന്ന തരത്തിൽ ഏതെങ്കിലും ഒരു ദിവസത്തേക്ക് മാറ്റണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. എന്നാൽ ആദ്യം കോടതി ഇത് നിരസിച്ചു.
ഇന്ന് സോളിസിറ്റർ ജനറലിന് തിരക്കുണ്ടെങ്കിൽ അവസാനം പരിഗണിക്കുന്ന കേസായി ഇത് മറ്റിവയ്ക്കാമെന്നും ഇന്ന് തന്നെ കേസ് കേട്ടുകൂടെയെന്നും കോടതി ചോദിച്ചു. എന്നാൽ കേസ് കേട്ടുതീരില്ലെന്ന് വ്യക്തമായതോടെ ഏപ്രിൽ ആറിലേക്ക് കേസ് മാറ്റിവയ്ക്കുകയായിരുന്നു. മാർച്ചിൽ കേസ് കേൾക്കാൻ സമയമില്ലെന്നും കോടതി അഡീഷണൽ സോളിസിറ്റർ ജനറലിനെ അറിയിച്ചു.

