ഔദ്യോഗികസന്ദർശനത്തിനായി അരാഗ്ചി ഡൽഹിയിൽ: എത്തിയത് മിനാബ് 168 എന്ന് കുറിച്ച വിമാനത്തിൽ

ന്യൂഡൽഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഡൽഹിയിലെത്തി. ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ രണ്ട് ദിവസത്തെ യോഗത്തിൽ പങ്കെടുക്കാനാണ് അരാഗ്ചി ഇന്ത്യയിലെത്തിയത്. ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധത്തെ തുടർന്നുള്ള പ്രതിസന്ധികളേക്കുറിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി വിപുലമായ ചർച്ചകൾ നടത്തും.
“ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ഡൽഹിയിലെത്തിയ ഇറാൻ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയെ ഏറെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
യുദ്ധം ആരംഭിച്ചപ്പോൾ ഇറാൻ നഗരമായ മിനാബിലെ ഒരു സ്കൂളിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 168 പെൺകുട്ടികളെ പ്രതീകാത്മകമായി ഓർമ്മിപ്പിച്ച് “മിനാബ്168” എന്ന വിമാനത്തിലാണ് ഇറാനിയൻ മന്ത്രി എത്തിയത്.
ഹോർമുസ് കടലിടുക്ക് അടച്ചതുമായി ബന്ധപ്പെട്ട സാഹചര്യം അരാഗ്ചിയും ജയശങ്കറും തമ്മിലുള്ള ചർച്ചകളിൽ പ്രധാനമായും ഉണ്ടായേക്കും. ഹോർമുസ് വഴി ശേഷിക്കുന്ന വ്യാപാരകപ്പലുകളുടെ സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടി ഇന്ത്യ സമ്മർദ്ദം ചെലുത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.
ബ്രിക്സ് അംഗരാജ്യങ്ങളിലെ മറ്റ് വിദേശകാര്യ മന്ത്രിമാരോടൊപ്പം അരാഗ്ചിയും വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കും. വർധിച്ചുവരുന്ന പ്രതിസന്ധിയും ആഗോള ഊർജ്ജവിതരണ ശൃംഖലയിലുള്ള അതിന്റെ ആഘാതവും ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ബ്രിക്സിൻ്റെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ, സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന വാർഷിക ഉച്ചകോടിക്ക് മുന്നോടിയായാണ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. സംഘർഷം രൂക്ഷമായതിന് ശേഷം, ഇറാനെതിരായ യുഎസ്-ഇസ്രയേൽ ശത്രുത അവസാനിപ്പിക്കാൻ ബ്രിക്സിന്റെ നിലവിലെ അധ്യക്ഷനെന്ന നിലയിൽ ഇന്ത്യയോട് ഇറാൻ അഭ്യർഥിച്ചിരുന്നു.

