KSDLIVENEWS

Real news for everyone

ബത്തേരിയില്‍ ജാനുവിന് 25 ലക്ഷം കൈമാറി: പണം തുണിസഞ്ചിയില്‍; മുകളില്‍ ചെറുപഴമുണ്ടായിരുന്നു-പ്രസീത

SHARE THIS ON

കണ്ണൂർ: എത്ര പണം ചോദിച്ചാലും തരാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തയ്യാറായിരുന്നുവെന്നും സി.കെ.ജാനുവിന് പത്ത് ലക്ഷത്തിന് പുറമെ 25 ലക്ഷം കൂടി ലഭിച്ചെന്നും ജെ.ആർ.പി. സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം അവർ അന്വേഷണ സംഘത്തിന് മൊഴി നൽകിയത് സംബന്ധിച്ചുള്ള കാര്യങ്ങൾ മാതൃഭൂമി ന്യൂസിനോടാണ് വെളിപ്പെടുത്തിയത്. കെ.സുരേന്ദ്രനുമായുള്ള പുറത്തുവന്ന പുതിയ ഫോൺ സംഭാഷണങ്ങൾ തന്റേത് തന്നെയെന്ന് പ്രസീത സ്ഥിരീകരിച്ചു. ബി.ജെ.പി. വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ തങ്ങൾ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോർട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്ന് പ്രസീത അന്വേഷണ സംഘത്തിന് മൊഴിനൽകിയിട്ടുണ്ടായിരുന്നു. കെ.സുരേന്ദ്രനുമായുള്ള ഫോൺസംഭാഷണത്തിന് തൊട്ടടുത്ത ദിവസമായിരുന്നു പണം എത്തിയതെന്നും അവർ പറഞ്ഞു. പ്രശാന്ത് മലയവയൽ പണം കൊണ്ടുവന്നത് തുണി സഞ്ചിയിലാണ്. അതിൽ മുകളിൽ ചെറുപഴവും മറ്റുമൊക്കെയായിരുന്നു. പൂജ കഴിച്ച സാധനങ്ങളാണ്. സ്ഥാനാർഥിക്ക് കൊടുക്കാനാണെന്നുമാണ് ചോദിച്ചപ്പോൾ പറഞ്ഞത്. അതിൽ നിന്നൊരു ചെറുപഴം ഞങ്ങളുടെ സെക്രട്ടറി ചോദിച്ചപ്പോൾ സ്ഥാനാർഥിക്ക് വേണ്ടി കഴിപ്പിച്ച പൂജയാണെന്നാണ് പറഞ്ഞത്. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ സി.കെ.ജാനു വന്ന് സഞ്ചി വാങ്ങിയെന്നും പ്രസീത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തന്റെ വെളിപ്പെടുത്തലിന് പിന്നിൽ മറ്റൊരു കക്ഷികൾക്കും പങ്കില്ല. ദളിത് ആദിവാസികളുടെ സംഘടനയിൽ പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. ഇക്കാര്യങ്ങളൊക്കെ തുറന്ന് പറയാനുള്ള ആർജ്ജവമൊക്കെ ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ സമൂഹം ഞങ്ങൾക്കൊപ്പമുണ്ട്. എൻഡിഎയുമായി പാർട്ടിക്ക് ഇനി ബന്ധം ഉണ്ടാകില്ല. അടുത്ത ദിവസം തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. സി.കെ.ജാനുവിനെ സംബന്ധിച്ച് ഞങ്ങൾക്ക് ഒരു പുകഞ്ഞ കൊള്ളിയാണ്. അത് പുറത്ത് തന്നെയാണ്. ഒറ്റയ്ക്കാണ് തന്റെ പോരാട്ടം, ഇതിന്റെ പേരിൽ താമസിക്കുന്ന വാടക വീട് വരെ ഒഴിഞ്ഞ് കൊടുക്കേണ്ട സ്ഥിതിയുണ്ട്. നിലപാട് മാറ്റില്ലെന്നും പ്രസീത പറഞ്ഞു ‘പാർട്ടിയുമായി ധാരണയുണ്ടാക്കുമ്പോൾ കെ.സുരേന്ദ്രൻ ചില വാക്കുകൾ തന്നിരുന്നു. അഞ്ചു സീറ്റായിരുന്നു സി.കെ.ജാനു ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെ ചർച്ചയിൽ അത് ചുരുക്കി രണ്ട് സീറ്റാക്കി മാറ്റി. സുൽത്താൻ ബത്തേരിയും ബാലുശ്ശേരിയുമായിരുന്നു ഇത്. അവിടങ്ങളിൽ പ്രവർത്തനം തുടങ്ങാനും പറഞ്ഞു. എന്നാൽ ബാലുശ്ശേരി പിന്നീട് എടുത്തുമാറ്റി. ഇതേ കുറിച്ച് സുരേന്ദ്രനെ വിളച്ച് ആരാഞ്ഞപ്പോൾ, ബാലുശ്ശേരി തരാൻ പറ്റില്ല. അവിടെ ചില പ്രശ്നങ്ങളുണ്ട്. സുൽത്താൻബത്തേരിയിൽ എ ക്ലാസ് പരിഗണനയുണ്ടാകുമെന്നും പറഞ്ഞു. എല്ലാ പാർട്ടി സന്നാഹങ്ങളും ഈ മണ്ഡലത്തിൽ ഉണ്ടാകുമെന്നും അറിയിച്ചു. എന്നാൽ എല്ലാ സന്നാഹത്തിന്റേയും എതിർപ്പാണ് ബത്തേരിയിൽ നിന്ന് നേരിട്ടത്. സി.കെ.ജാനുവിന് ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിച്ചപ്പോൾ ലഭിച്ചതിനേക്കാൾ വോട്ട് ഗണ്യമായി കുറഞ്ഞു താമര ചിഹ്നത്തിൽ മത്സരിച്ചപ്പോൾ. വോട്ട് കുറഞ്ഞത് സംബന്ധിച്ച് വിലയിരുത്താൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ സി.കെ.ജാനു തന്നെ ഇങ്ങോട്ട് ദേഷ്യപ്പെടുകയാണ് ഉണ്ടായത്. വോട്ട് മറിച്ച ആളുമായി സി.കെ.ജാനു കൂടുതൽ സൗഹൃദത്തിലായ കാഴ്ചയും കണ്ടു. കേരളത്തിൽ വോട്ട് കുറഞ്ഞതിൽ സന്തോഷിക്കുന്ന ഏക സ്ഥാനാർഥി സി.കെ.ജാനുവാണ്. എത്ര വേണമെങ്കിലും പണം തരാൻ ബിജെപി തയ്യാറാണ്. എത്രയാണ് വേണ്ടതെന്ന് നിങ്ങൾ പറഞ്ഞോളൂവെന്ന് സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്. അവർക്കൊപ്പം നിന്നാൽ കൂടുതൽ പണം കിട്ടും. അതുകൊണ്ട് പൈസ കിട്ടാത്തത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ വെളിപ്പെടുത്തൽ നടത്തുന്നതെന്ന് പറയുന്നത് ശരിയല്ല. തന്നെ സംബന്ധിച്ച് പാർട്ടി പ്രവർത്തകർക്ക് വ്യക്തമായ വിശദീകരണം നൽകേണ്ടതുണ്ട്. കെ.സുരേന്ദ്രനുമായി സംസാരിക്കാൻ പാർട്ടി എന്നെയാണ് ഏൽപ്പിച്ചത്’പ്രസീത പറഞ്ഞു പത്തുലക്ഷത്തിനുപുറമേ 25 ലക്ഷം നൽകിയെന്ന് പ്രസീതയുടെ മൊഴി സി.കെ. ജാനുവിന് 10 ലക്ഷം നൽകിയതിനുപുറമേ ബി.ജെ.പി. 25 ലക്ഷം രൂപകൂടി നൽകിയെന്ന ആരോപണവുമായി ജെ.ആർ.പി. സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് ക്രൈംബ്രാഞ്ചിന് തെളിവുകൾ കൈമാറി. ജാനുവിന് 25 ലക്ഷം കൊടുക്കാൻ ബി.ജെ.പി.യുടെ സംഘടനാ സെക്രട്ടറി എം. ഗണേഷിനോട് പറഞ്ഞ് ഏർപ്പാട് ചെയ്തിട്ടുണ്ടെന്ന് പ്രസിഡന്റ് കെ. സുരേന്ദ്രൻ ഫോണിൽ സംസാരിക്കുന്നതായി പറയപ്പെടുന്ന ശബ്ദരേഖയാണ് ഇതിൽ പ്രധാനം. എൻ.ഡി.എ. സ്ഥാനാർഥിയാകാൻ ജാനുവിന് കെ. സുരേന്ദ്രൻ കോഴ നൽകിയെന്ന കേസിൽ തിങ്കളാഴ്ചയാണ് ക്രൈംബ്രാഞ്ച് അഴീക്കോട്ടെ വീട്ടിലെത്തി പ്രസീതയുടെ മൊഴിയെടുത്തത്. ബത്തേരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയശേഷം ജാനുവിന് ബി.ജെ.പി. നേതാക്കൾ 25 ലക്ഷം കൈമാറിയെന്നും പ്രസീത അന്വേഷണസംഘത്തിന് മൊഴിനൽകി. ‘ഗണേഷ് വിളിച്ചിട്ട് സി.കെ. ജാനു തിരിച്ചുവിളിച്ചില്ലേ എന്ന് ചോദിച്ച് തുടങ്ങുന്ന ശബ്ദരേഖയാണ് കെ. സുരേന്ദ്രന്റെതാണെന്ന് പറഞ്ഞ് പ്രസീത നൽകിയിട്ടുള്ളത്. ഞാൻ ഇന്നലെതന്നെ അത് വിളിച്ച് ഏർപ്പാടാക്കിയിരുന്നു. എങ്ങനെയാണ്, എവിടെയാണ് എത്തേണ്ടത്, എങ്ങനെയാണ് വാങ്ങിക്കുന്നത് എന്ന് ചോദിക്കാൻ വേണ്ടിയായിരിക്കും അദ്ദേഹം വിളിച്ചിട്ടുണ്ടാകുക. 25 തരാൻ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ആവശ്യത്തിന്. അത് മനസ്സിലായല്ലോ. നിങ്ങളുടെ പാർട്ടിയുടെ ആവശ്യത്തിനുവേണ്ടി 25 തരാൻ ഗണേശ്ജിയോട് ഞാൻ പറഞ്ഞിട്ടുണ്ട്. അതു തരും. ബാക്കികാര്യങ്ങൾ അവിടത്തെ മണ്ഡലം പാർട്ടിക്കാരാണ് ചെയ്യുന്നത്. നിങ്ങളുടെ പാർട്ടിക്കാരുടെ കാര്യങ്ങൾ ശ്രദ്ധിക്കുക. സി.കെ. ജാനുവിനോട് തിരിച്ചുവിളിക്കാൻ പറയൂ. ഗണേശ്ജി ആരാണെന്ന് അവർക്ക് മനസ്സിലായില്ലേ. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറിയാണ് അദ്ദേഹം’ എന്നു പറഞ്ഞാണ് ഫോൺ സംഭാഷണം അവസാനിക്കുന്നത്. മാർച്ച് 25-നാണ് സുരേന്ദ്രന്റെ ഫോൺ വന്നതെന്നും തൊട്ടടുത്ത ദിവസം രാവിലെ ബി.ജെ.പി. വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ തങ്ങൾ താമസിച്ചിരുന്ന കോട്ടക്കുന്നിലെ മണിമല റിസോർട്ടിലെത്തി ജാനുവിന് പണം കൈമാറിയെന്നും പ്രസീത മൊഴിനൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!